ഇസ്താംബുൾ : കോവിഡ് രോഗത്തിനെതിരെ ലോകമാകെ പൊരുതുമ്പോൾ മറ്റു രാഷ്ട്രങ്ങളിൽനിന്നു വേറിട്ട പാതയാണ് തുർക്കിയുടേത്. നിയന്ത്രണങ്ങൾ നിലനിൽക്കെ തന്നെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരാതിരിക്കാനുള്ള അത്യാവശ്യ നടപടികളും തുര്‍ക്കി സർക്കാർ സ്വീകരിക്കുന്നു.
ഇതു മൂലം കോവിഡിനെയും പിന്നീടു വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെയും പ്രതിരോധിക്കാനാകുമെന്നാണു തുർക്കി കരുതുന്നത്. വെള്ളിയാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 74,193 കേസുകളാണു തുർക്കിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണ സംഖ്യ 1,643. രോഗം ഭേദമായത് 7,089 പേർക്ക്
കഴിഞ്ഞ ആഴ്ച അവസാനം രാജ്യത്തെ 31 പ്രവിശ്യകളിൽ 48 മണിക്കൂർ കർഫ്യൂ ആണു സർക്കാർ ഏർപെടുത്തിയത്. രണ്ട് മണിക്കൂർ മാത്രം മുൻപാണ് കർഫ്യൂ നിലവിൽവരുന്ന കാര്യം ജനങ്ങളെ അറിയിച്ചത്. തുടർന്ന് അകലത്തിന് പ്രാധാന്യം നൽകാതെ ചിലയിടങ്ങളിൽ ജനം പലചരക്ക് കടകളിലും ബേക്കറികളിലും തടിച്ചുകൂടി.
സാധനങ്ങൾ വാങ്ങുന്നതിനു തിരക്കുകൂട്ടി. കോവിഡ് രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിന് ഇത്തരം നടപടികൾ ഉപയോഗിച്ചാലുള്ള ഫലം ദാരുണമായിരിക്കുമെന്നാണു സർക്കാരിന്റെ വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
കർഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദൊഗൻ രാജ്യത്തെ അഭിസംബോധന ചെയ്തു. ജനങ്ങളെ സംരക്ഷിക്കാനും അവർക്ക് ആവശ്യമുള്ളതു നൽകാനുമുള്ള കരുത്ത് തുർക്കിക്കുണ്ടെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. ജനങ്ങളോടു വീടുകളിൽ തുടരാൻ ആവശ്യപ്പെട്ട എർദൊഗൻ മറ്റൊരു കർഫ്യൂ കൂടി പ്രഖ്യാപിച്ചു.
കോവിഡ് രോഗത്തിനെതിരായ പോരാട്ടത്തിൽ തുർക്കി സ്വന്തം പാത തുറക്കുകയാണു ചെയ്തത്. പല മാർഗങ്ങളിലൂടെയും പ്രതിരോധം നടത്താനാണു അവരുടെ ശ്രമം. വീട്ടിൽ തന്നെ തുടരാനുള്ള നിർദേശം 20 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്കും മാത്രമാണു ബാധകം.
മറ്റു പൗരന്മാർക്കെല്ലാം പുറത്തു പോകാം. ചെറിയ വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചെങ്കിലും റസ്റ്ററന്റുകൾ തുറന്നിട്ടു. ഭക്ഷണം വാങ്ങിക്കൊണ്ടു പോകാനും ഡെലിവറിക്കും മാത്രമായിരുന്നു അനുവാദം. പാർക്കുകൾ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങള്‍ അടച്ചിട്ടു. ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു.
അതേസമയം രാജ്യത്തെ നിർമാണ പ്രവർത്തനങ്ങളെല്ലാം തുടർന്നു. സാമ്പത്തിക തിരിച്ചടികളുണ്ടാകാതിരിക്കാൻ ഫാക്ടറികളും പ്രവർത്തിച്ചുകൊണ്ടിരുന്നു. തുർക്കിയിലെ ഭാഗികമായ നിയന്ത്രണങ്ങൾ തീർച്ചയായും ഫലം കാണുമെന്നാണു വിദഗ്ധർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക