അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ബ്രിട്ടീഷ് ഇരുചക്രവാഹന നിർമാതാക്കളായ നോർട്ടൻ മോട്ടോർ സൈക്കിൾസിനെ ടിവിഎസ് മോട്ടോർ കമ്പനി സ്വന്തമാക്കി. വിദേശത്തുള്ള ഉപസ്ഥാപനം മുഖേന 1.60 കോടി പൗണ്ട് (ഏകദേശം 153 കോടി രൂപ) മുടക്കിയാണു ടി വി എസ്, നോർട്ടൻ മോട്ടോർ സൈക്കിൾസ്(യുകെ) ലിമിറ്റഡിന്റെ ചില ആസ്തികൾ ഏറ്റെടുത്തത്.
ടിവിഎസ് മോട്ടോർ കമ്പനിയെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാണിതെന്നു ടി വി എസ് ജോയിന്റ് മാനേജിങ് ഡയറക്ടർ സുദർശൻ വേണു അഭിപ്രായപ്പെട്ടു. ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന, ഇതിഹാസമാനങ്ങളുള്ള ബ്രിട്ടീഷ് ബ്രാൻഡായ നോർട്ടൻ സ്വന്തമാവുന്നതോടെ ആഗോളതലത്തിൽ വിപണനത്തിനുള്ള സാധ്യതയാണു തെളിയുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
വിചാരശീലമുള്ള മോട്ടോർ സൈക്കിൾ ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ് നോർട്ടന്റെ രംഗപ്രവേശം. രാജ്യാന്തര മോട്ടോർ സൈക്കിൾ വിപണികളിൽ നോർട്ടന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പൂർണ പിന്തുണ നൽകുമെന്നും സുദർശൻ വേണു പ്രഖ്യാപിച്ചു.
ടിവിഎസ് ഏറ്റെടുത്ത ശേഷവും വ്യക്തമായ ബിസിനസ് പദ്ധതികളും വിപണന തന്ത്രങ്ങളുമായി നോർട്ടൻ വേറിട്ട വ്യക്തിത്വം നിലനിർത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
ദശാബ്ദങ്ങളായി തുടർച്ചയായ പ്രതിസന്ധികളിലൂടെ പ്രവർത്തനം തുടർന്നു പോന്ന ചരിത്രമാണു നോർട്ടന്റേത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓർഡർ പ്രകാരം മോട്ടോർ സൈക്കിളുകൾ പോലും നിർമിക്കാനാവാത്ത സ്ഥിതിയിലായിരുന്നു കമ്പനി.
കൂടാതെ വിവിധ തട്ടിപ്പുകളുടെ പേരിൽ കമ്പനിയുടെ മുൻ ഉടമസ്ഥൻ സ്റ്റുവാർട്ട് ഗാർണർക്കെതിരെ അന്വേഷണങ്ങളും നിലവിലുണ്ട്. 44,000 പൗണ്ട്(ഏകദേശം 40.88 ലക്ഷം രൂപ) എന്ന മോഹവില ഈടാക്കിയിട്ടും നോർട്ടന്റെ പരിമിതകാല പതിപ്പായ ‘വി ഫോർ എസ് എസ്’ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു.
എന്നാൽ വിപണിയുടെ ആവശ്യത്തിനൊപ്പം ഈ മുന്തിയ ബൈക്ക് നിർമിച്ചു നൽകാനുള്ള യന്ത്രഘടങ്ങൾ ഡോണിങ്ടൺ ഹാളിലെ പ്ലാന്റിൽ ലഭ്യമല്ലായിരുന്നു എന്നതാണു നോർട്ടനു തിരിച്ചടിയായത്.
ഇതിനു പുറമെ ഇടത്തരം എൻജിൻ ശേഷിയുള്ള, പാരലൽ ട്വിൻ മോഡലുകളായ ‘അറ്റലസ് നൊമാഡ്’, ‘റേഞ്ചർ’ എന്നിവയുടെ വികസനത്തിലും നോർട്ടൻ കാര്യമായ നിക്ഷേപം നടത്തിയിരുന്നു. വൻതോതിലുള്ള വിൽപ്പന പ്രതീക്ഷിച്ചിരുന്ന മോഡലുകളുടെ ഉൽപ്പാദനത്തിനായി ശാലയുടെ വിപുലീകരണം പൂർത്തിയാക്കാൻ പക്ഷേ കമ്പനിക്കു കഴിഞ്ഞില്ല.
മാത്രമല്ല, 650 സി സി എൻജിനുള്ള ഈ മോഡലുകളുടെ ഇന്ത്യയിലെയും ഏഷ്യൻ വിപണികളിലെയും ഉൽപ്പാദനത്തിനും വിപണനത്തിനുമായി നോർട്ടൻ പുണെയിലെ കൈനറ്റിക് എൻജിനീയറിങ്ങുമായി കരാറും ഒപ്പു വച്ചിരുന്നു.
എന്നാൽ നോർട്ടന്റെ നിയന്ത്രണം തന്നെ ടി വി എസിനു സ്വന്തമായതോടെ കൈനറ്റിക്കുമായി ഒപ്പുവച്ച മുൻകരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിട്ടുണ്ട്. പോരെങ്കിൽ എൻജിൻ ശേഷിയേറിയ ബൈക്കുകളുടെ വിപണനത്തിനായി കൈനറ്റിക് സ്ഥാപിച്ച മോട്ടോറോയാലിന്റെ പ്രവർത്തനവും വെല്ലുവിളികളിൽ കുടുങ്ങിക്കിടപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക