വാഷിങ്ടൻ : യുഎസിലേതിനെക്കാൾ കോവിഡ് മരണം ചൈനയിലാണെന്നു ഡോണൾഡ് ട്രംപ്. കോവിഡ് ബാധിച്ച് 4,632 പേർ മാത്രമേ മരിച്ചുള്ളൂവെന്നു ചൈന പറഞ്ഞത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ‘ഞങ്ങളല്ല നമ്പർ വൺ, ചൈനയാണ്’– പ്രസിഡന്റ് ആരോപിച്ചു.
ബ്രിട്ടൻ, ഫ്രാൻസ്, ബൽജിയം, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ആരോഗ്യസംവിധാനങ്ങളുണ്ടായിട്ടും മരണനിരക്ക് കൂടിയപ്പോൾ, ചൈനയിൽ അതു 0.33 ആയി ഒതുങ്ങിയതിൽ അത്ഭുതമുണ്ട്. യുഎസിലെ മരണനിരക്കു യൂറോപ്പിലെക്കാൾ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണ മഹാമാരിക്കു ചൈന മനഃപൂർവം ഉത്തരവാദികളെങ്കിൽ വെറുതെവിടില്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ‘ചൈനയോടു ദേഷ്യമുണ്ടോയെന്നു ചോദിച്ചാൽ, തീർച്ചയായും ഉണ്ട്. അതു പക്ഷേ, പല കാര്യങ്ങളെ ആശയിച്ചിരിക്കും. അബദ്ധവും മനഃപൂർവം ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്’– വുഹാനിലെ ലാബിൽ നിന്നാണു വൈറസിന്റെ ഉത്ഭവമെന്ന റിപ്പോർട്ടുകൾ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ഇതേസമയം, വൈറസിനെ നിർമിക്കാൻ മനുഷ്യനാകില്ലെന്നു പറഞ്ഞ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ യുവാൻ ഷിമിങ് ആരോപണങ്ങൾ നിഷേധിച്ചു.
നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെ ജയിപ്പിച്ചെടുക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്നു ട്രംപ് ആരോപിച്ചു. ‘ആ ഉറക്കംതൂങ്ങി ബൈഡൻ ജയിച്ചാൽ, ചൈനയുടെ കീഴിലാകും യുഎസ്’– അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക