സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതരുളള ജില്ലയായി കണ്ണൂര്‍. പത്ത് പേര്‍ക്കാണ് പുതിയതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നൂറ്റി നാലായി. ഇതില്‍ 49 പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
വിദേശത്ത് നിന്നെത്തിയ പെരിങ്ങത്തൂര്‍, പാത്തിപ്പാലം, ചമ്പാട്, പാട്യം മുതിയങ്ങ, ചപ്പാരപ്പടവ്, ചെണ്ടയാട്, മുഴുപ്പിലങ്ങാട്, ചെറുവാഞ്ചേരി സ്വദേശികള്‍ക്കാണ് ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചപ്പാരപ്പടവ് സ്വദേശി അജ്മാനില്‍ നിന്നും ബാക്കിയുളളവര്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാര്‍ച്ച് 18 മുതല്‍ 21 വരെയുളള ദിവസങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചത്. കോട്ടയം മലബാര്‍ സ്വദേശിനിയായ 32 കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ച 104 പേരില്‍ 49 പേര് ആശുപത്രി വിട്ടു. ബാക്കിയുളള 55 പേര് ചികിത്സയില്‍ തുടരുകയാണ്. 4365 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 102 പേര് ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 214 പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ 261 കേസുകളിലായി 266 പേരെ അറസ്റ്റ് ചെയ്യുകയും 230 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക