തിരുവനന്തപുരം: ചുറ്റും ആൾക്കൂട്ടമില്ലെങ്കിൽ കേൾക്കാൻ അവരുടെ പ്രശ്നങ്ങളില്ലെങ്കിൽ അസ്വസ്ഥനാകുന്നതാണു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രകൃതം. ദാവോസിൽ വച്ചു വീണു ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ അദ്ദേഹത്തെ ആദ്യം സ്വകാര്യ മുറിയിലാണു കിടത്തിയത്. ആളുകളെ കാണാൻ നിർവാഹമില്ല.
പിന്നെ മുറി മാറി വാർഡിലേക്കെത്തി ആളുകളെ കാണാൻ തുടങ്ങിയപ്പോഴാണ് ഒന്നു സ്വസ്ഥനായത്. ഇങ്ങനെയുള്ള ആൾ ഈ ലോക്ഡൗൺ കാലത്ത് എങ്ങനെ അടച്ചു പൂട്ടി ഇത്രയും നാൾ വീട്ടിലിരുന്നു? മറുപടി പറഞ്ഞത് പത്നി മറിയാമ്മ ഉമ്മൻചാണ്ടി.
‘എല്ലാവരും പറയാറുണ്ട്, ഉമ്മൻചാണ്ടി 24 * 7 ആണെന്ന്. അദ്ദേഹം മുഴുവൻ സമയവും ജനങ്ങൾക്കിടയിലാണ്. കല്യാണം കഴിഞ്ഞു കുട്ടികളായ സമയത്തു ഞാൻ ബാങ്കിൽ ജോലി ചെയ്യുകയാണ്. അന്ന് എല്ലാ ഞായറാഴ്ചയും ‘കുഞ്ഞ്’ പുതുപ്പള്ളിക്കു പോകും. കുട്ടികൾക്കും എനിക്കും വലിയ സങ്കടമാകും. മാസത്തിൽ ഒരു ഞായറെങ്കിലും ഇവിടെ നിന്നു കൂടേ എന്നു ചോദിക്കും. പക്ഷേ സാധിക്കില്ല. ആഴ്ചയിൽ 8 ദിവസമുണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ എട്ടാംദിവസമെങ്കിലും കുഞ്ഞ് ഞങ്ങൾക്കൊപ്പം കാണുമല്ലോ !’-∙ മറിയാമ്മ പറയുന്നു…..
‘എല്ലാവരുടെയും കണ്ണുനീര് ഒപ്പുന്നുണ്ട്. പക്ഷേ മക്കളുടെയും എന്റെയും വിഷമം കാണാൻ കഴിയുന്നില്ലല്ലോ എന്നു സങ്കടപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അറിയാഞ്ഞിട്ടൊന്നുമല്ല. പൊതുവെ രാഷ്ട്രീയക്കാരുടെ ജീവിതം പരമസുഖമാണെന്നാണു പറയുന്നത്. അവരുടെ കുടുംബത്തെപ്പറ്റി ആരും ഓർക്കാറില്ല. എത്രയോ വർഷങ്ങൾക്കുശേഷം ഈ ലോക്ഡൗൺ കാലത്താണ് അടുപ്പിച്ച് കുറെ ദിവസം കുഞ്ഞിനെ ഞങ്ങൾക്കൊപ്പം കിട്ടുന്നത്’
ലോക്ഡൗൺ വന്ന സമയത്ത് വലിയ അസ്വസ്ഥതയായിരുന്നു. ചുമ്മാ ഇരുന്നു ബോറടിക്കുന്നു എന്നു പറയുമായിരുന്നു. ആരും വരുന്നില്ല. ആരെയും കാണാൻ നിർവാഹമില്ല. പക്ഷേ കഴിഞ്ഞ പത്തുപതിനഞ്ചു ദിവസമായി അതു മാറി. കുറച്ചു ദിവസമായി ഫോണിൽ ആക്ടീവാണ്.. ലോകത്തെല്ലായിടത്തുനിന്നും നാട്ടുകാർ തുടർച്ചയായി വിളിക്കുന്നു.
കോവിഡ് മൂലം നാട്ടിലേക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്നവരും അസുഖം മൂലം ബുദ്ധിമുട്ടുന്നവരും തൊഴിൽ നഷ്ടമായവരുമൊക്കെ ഉണ്ട്. എന്തെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ വിളിക്കുന്നത്. വിമാനസർവീസ് തുടങ്ങിയാൽ എല്ലാവർക്കും നാട്ടിലെത്തണം. പലരും വിളിച്ചു കരച്ചിലാണ്. അവരുടെ പ്രശ്നങ്ങളിൽ വിശ്രമമില്ലാതെ ഇടപെടുന്നുണ്ട്. പരിഹാരത്തിനു പോംവഴികൾ തേടുന്നു. മൊബൈൽ ഫോണിൽ സംസാരിക്കാറില്ല. നാലു ലാൻഡ് ഫോൺ ഉണ്ട്.
പ്രവാസികളുടെ കാര്യങ്ങളിൽ ഊർജസ്വലമായാണ് ഇടപെടുന്നത്. അധികം സംസാരിക്കുന്നതെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും വകവയ്ക്കുന്നില്ല. പ്രതീക്ഷയോടെ ആളുകൾ വിളിക്കുമ്പോൾ മിണ്ടാതിരിക്കാനാവില്ലെന്നു പറയും. കഴിഞ്ഞ ദിവസം ആഫ്രിക്കയിൽ നിന്നുവരെ വിളിച്ചു.
നോമ്പുകാലത്തു ഉമ്മൻചാണ്ടി വെജിറ്റേറിയൻ ആയിരുന്നു. ചക്കയും മാങ്ങയും ഒരുപാടു കിട്ടി . മൂന്നു നേരവും ചക്ക കഴിക്കുന്നതിന്റെ വാട്സാപ് തമാശയൊക്കെ കണ്ടു ചിരിച്ചു. ലോക്ഡൗണിനു മുൻപ് മുടി വെട്ടിയിരുന്നു. രാവിലെ അഞ്ചിന് എഴുന്നേൽക്കും. പത്രം വായിക്കും. പിന്നെ ഓഫിസ് മുറിയിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക