കൊടുമൺ : അഖിലിന്റെ അപ്രതീക്ഷിത മരണത്തിന്റെ തീരാവേദനയിലാണ് സുധീഷും കുടുംബവും. അവർ എല്ലാ പ്രതീക്ഷകളും അർപ്പിച്ചത് അവനിൽ ആയിരുന്നു. പിതാവ് സുധീഷ് ഹോട്ടൽ ജീവനക്കാരനാണ്. നേരത്തേ പത്തനംതിട്ടയിലെ ഹോട്ടലിൽ ആയിരുന്നു. ഇപ്പോൾ എറണാകുളത്താണ്.
ലോക്ഡൗൺ മുതൽ നാട്ടിൽ എത്തി. സാമ്പത്തിക ബുദ്ധിമുട്ട് കൂടുതൽ ആകുമ്പോൾ മാത്രമാണ് മാതാവ് മിനി ജോലിക്കു പോകുന്നത്. ദുരിതത്തിൽ നിന്ന് കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിനിടയിലാണ് ഏക പ്രതീക്ഷയായ മകന്റെ മരണം.
സംഭവം കുടുംബത്തെ തളർത്തി. സഹോദരി ആര്യ 9–ാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിലെയും സഹപാഠികളുടെയും വിവരങ്ങൾ ദിവസവും ആര്യയുമായി അഖിൽ പങ്കുവയ്ക്കുമായിരുന്നു.
എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞിരുന്നില്ലെന്ന് സഹോദരി പറയുന്നു. വീട്ടിൽ പഠനത്തിൽ മാത്രമായിരുന്ന അഖിലിന്റെ ശ്രദ്ധ എന്ന് പിതാവും പറയുന്നു. ഇടയ്ക്ക് കളിക്കാനായി പുറത്തു പോകും.
മിക്കപ്പോഴും സുധീഷ് കുടുംബവീട്ടിൽ മുത്തച്ഛൻ ശിവരാമന്റെ കൂടെയാണ് താമസം. പ്രായമായ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് കുടുംബവീട്ടിൽ താമസിക്കുന്നത്. പ്രായമുള്ളവർക്ക് കൈത്താങ്ങു കൂടിയായിരുന്നു അഖിൽ. മുത്തച്ഛൻ വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്.
അനാവശ്യമായ കൂട്ടുകെട്ട് ഒന്നും ഉണ്ടായിരുന്നില്ല എന്ന് മുത്തച്ഛൻ പറയുന്നു. മൂന്നു വർഷമായി സഹപാഠികൾ ആയിരുന്നവർക്കിടയിൽ ഇത്രയധികം വൈരാഗ്യം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്നുസുധീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക