കാസർകോട്: കൊവിഡിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളുടെ വ്യക്തിപരമായ ആരോഗ്യവിവരങ്ങൾ ചോർന്നു. രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും വീട്ടിലെത്തി സമ്പർക്ക വിലക്കിലുളള പത്ത് രോഗികൾക്കാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും ഫോൺവിളി എത്തിയത്. തുടർചികിത്സ വേണമെന്നും ആശുപത്രിയിൽ എത്തണമെന്നും അറിയിച്ചായിരുന്നു വിളി. ഇവരുമായുളള ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നു.
കാസർകോട്ടെ സ്വകാര്യ ആശുപത്രി, ബംഗ്ളൂരുവിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നാണ് രോഗികളെ തേടി ഫോൺ വിളി എത്തിയത്. കാസർകോട്ടെ സ്വകാര്യ ആശുപത്രി ടെലി മെഡിസിന്റെ ഭാഗമായി വിളിച്ചതാണെന്നും ഇതിൽ സംശയിക്കത്തക്ക കാരണങ്ങളില്ലെന്നും കൊവിഡ് സെൽ വ്യക്തമാക്കി. എന്നാൽ ബംഗ്ളൂരു അടക്കമുളള ഇടങ്ങളിൽ നിന്ന് വന്ന കോളിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കാസർകോട് ഡിഎംഒ അറിയിച്ചു. കൊച്ചി ആശുപത്രികളിൽ നിന്ന് ഫോൺ വിളി എത്തിയത് ജില്ലാ പൊലീസ് സൂപ്രണ്ടായിരിക്കും അന്വേഷിക്കുക.
ശരീരത്തിന്റെ പ്രതിരോധശക്തി നിലനിർത്തുന്നതിനും അണുബാധ പൂർണമായും ഇല്ലാതായി എന്ന് ഉറപ്പുവരുത്തുന്നതിനുമാണ് തുടർ ചികിത്സയെന്നാണ് വിളിച്ച ഡോക്ടർ പറയുന്നത്. ഡോക്ടർ വിളിച്ചത് സർക്കാർ ഉത്തരവാദിത്തത്തിലാണോ എന്ന ചോദ്യത്തിന് അതെ എന്നും മറുപടി നൽകുന്നുണ്ട്. തിരിച്ച് വിളിക്കാന്‍ കഴിയാത്ത നമ്പറുകളില്‍നിന്നാണ് വിളികളെന്നും ഇവര്‍ പറയുന്നു.
കേരളത്തിൽ കാസർകോട് ജനറൽ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിച്ചത്. ഇവിടെയുളള രോഗികളുടെ വിവരങ്ങൾ ദുരന്ത നിവാരണ സെല്ലിനും ആരോഗ്യ വകുപ്പിന്റെ കൊവിഡ് സെല്ലിനും മാത്രമാണ് കൈമാറുന്നത്.
ഈ വിവരങ്ങൾ വെച്ചാണ് സ്വകാര്യ ആശുപത്രികളിൽ നിന്നുളള ഫോൺവിളികൾ ഉണ്ടായത്. അതേസമയം ഇതെങ്ങനെ സ്വകാര്യ ആശുപത്രികൾക്ക് ലഭിച്ചു എന്നതിലാണ് വ്യക്തതയില്ലാത്തത്. നിലവിൽ കൊവിഡ് ചികിത്സ സർക്കാർ ആശുപത്രികളിൽ മാത്രമാണ് നൽകുന്നത്.
തുടർ ചികിത്സയും അങ്ങനെ തന്നെ. രോഗം ഭേദമായവരും സർക്കാരിന് കീഴിൽ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക