വൈറ്റ് ഹൗസിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത പുറത്ത്. വൈറ്റ് ഹൗസ് ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അൺഫോളോ ചെയ്തുവെന്ന് റിപ്പോർട്ട്. കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യ അക്കൗണ്ടും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സമൂഹമാധ്യമത്തിൽ അണ്‍ഫോളോ ചെയ്തിട്ടുണ്ട്.
നരേന്ദ്ര മോദിക്ക് പുറമെ രാഷ്ട്രപതിയുടെ ഔദ്യോഗിക പേജും ഇന്ത്യയിലെ അമേരിക്കൻ എംബസിയേയും, അമേരിക്കയിലെ ഇന്ത്യൻ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഈ അക്കൗണ്ടുകളെയും ഇപ്പോൾ അൺഫോളോ ചെയ്തിരിക്കുന്നതായാണ് വിവരം ലഭിക്കുന്നത്.
ചുരുക്കം വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നത്. വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണവും ചുരുങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലുള്ള ആളുകളെ തന്നെയാണ് വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നത്.
19 അക്കൗണ്ടുകളിൽ നിന്ന് 13 അക്കൗണ്ടുകളായാണ് എണ്ണത്തിൽ മാറ്റമുണ്ടായിരിക്കുന്നത്. ഈ മാസം 12നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നതായ വാർത്ത പുറത്തെത്തിയത്.
കഴിഞ്ഞ ദിവസം രാജ്യാന്തര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ടിൽ ഇന്ത്യയെ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന 14 രാജ്യങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു.
ഇതിന് ശേഷമാണ് ഇന്നലെ രാത്രിയോടെ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റർ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അൺഫോളോ ചെയ്തിരിക്കുന്നത്. ഏകദേശം മൂന്ന് ആഴ്ചയാണ് മോദിയെ വൈറ്റ് ഹൗസ് ട്വിറ്ററിൽ ഫോളോ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക