ലോക് ഡൗണ്‍ നിയന്ത്രണങ്ങളെ ചൊല്ലി കണ്ണൂരിൽ കലക്ടറും പോലീസും തമ്മില്‍ ഭിന്നത. പോലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നതില്‍ അതൃപ്തി അറിയിച്ച് കലക്ടര്‍ എസ്.പിക്ക് കത്തയച്ചു. ഗ്രാമീണ മേഖലയിൽ റോഡുകളടച്ച നടപടി ശരിയല്ലെന്നാണ് കലക്ടറുടെ നിലപാട്.
രോഗികളുടെ എണ്ണത്തില്‍ വര്ദ്ദനവുണ്ടായ പശ്ചാത്തലത്തിലായിരുന്നു ഐ.ജിമാരായ വിജയ് സാഖറെക്കും അശോക് യാദവിനും ജില്ലയുടെ നിയന്ത്രണ ചുമതല നല്‍കിയത്. പിന്നീട് പക്ഷെ പോലീസ് ഏകപക്ഷീയമായാണ് പെറുമാറുന്നതെന്നും ജില്ലാ ഭരണകൂടവുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലന്നും പരാതി ഉയര്‍ന്നിരുന്നു.
മാത്രവുമല്ല, കലക്ടര്‍ വിളിച്ച് ചേര്‍ക്കുന്ന യോഗങ്ങളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകാത്തതും വിമര്‍ശനത്തിനിടയാക്കി. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയതിനെതിരെ ആരോഗ്യ വകുപ്പ് കലക്ടറെ പരാതി അറിയിച്ചിരുന്നു.
ഇതിനിടെ പോലീസ് തയ്യാറാക്കിയ ആപ്പില്‍നിന്നും രോഗികളുടെയും സമ്പര്‍ക്ക പട്ടികയിലുളളവരുടെയും വിവരങ്ങള്‍ ചോര്‍ന്നതും വിവാദമായി. സംഭവത്തില്പോലീസിന് വീഴ്ച പറ്റിയെന്ന് കാട്ടി കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജില്ലയുടെ മുക്കിനും മൂലയിലുമുളള റോഡുകള്പോലീസ് ബാരിക്കേഡ് കെട്ടി അടച്ചത്.
ജനപ്രതിനിധികളടക്കമുളളവര്‍ പരാതിയുമായി രംഗത്തെത്തിയിട്ടും റോഡുകള്‍ തുറക്കാന്‍ പോലീസ് തയ്യാറായില്ല. ഇതോടെ പോലീസ് നടപടിക്കെതിരെ കലക്ടര്‍ എസ്.പിയെ രേഖാ മൂലം പ്രതിഷേധം അറിയിച്ചു. എന്നാല്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഐ.ജിമാരാണന്നും പുതിയ നടപടികളില്‍ തനിക്ക് പങ്കില്ലെന്നുമായിരുന്നു എസ്.പിയുടെ മറുപടി.
പിന്നാലെ ഹോട്ട് സ്പോട്ടുകളല്ലാത്ത സ്ഥലങ്ങളില്കെട്ടിയടച്ച റോഡുകള്‍ തുറക്കാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. ഇതിനിടെ പോലീസും കലക്ടറും തമ്മിലുളള ഭിന്നത ജില്ലയിലെ ചില സി.പി.എം എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും സൂചനയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക