‘ഗരുഡ പ്രീമിയം’ എന്ന പേരിൽ നവ കേരള ബസ് നാളെ മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് ആദ്യഘട്ടത്തിൽ ബസ് സർവീസ് നടത്തുക. സർവീസ് ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് വളരെ പെട്ടെന്നാണ് ആദ്യ യാത്രയുടെ ടിക്കറ്റുകൾ വിറ്റു തീർന്നത്.
ബംഗളൂരു- കോഴിക്കോട് റൂട്ടിൽ ഉള്ള മടക്കയാത്രയുടെ പകുതിയിലേറെ ടിക്കറ്റ് ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച വണ്ടി ഓടിക്കുന്നതിന് 8 ഡ്രൈവർമാർക്ക് പരിശീലനം നൽകുകയും ചെയ്തു. പ്രത്യേകം പരിശീലനം ലഭിച്ച ഡ്രൈവർമാരാകും വണ്ടി ഓടിക്കുക. സർവീസ് ആരംഭിക്കുന്ന വിവരം അറിഞ്ഞപ്പോൾ തന്നെ അടുത്ത ആഴ്ചയിലേത് ഉൾപ്പെടെയുള്ള ടിക്കറ്റുകൾ വിറ്റ് പോകുന്നുണ്ട്.
എല്ലാ ദിവസവും രാവിലെ നാലുമണിക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് ഏഴര മണിക്കൂർ യാത്ര ചെയ്ത് രാത്രി 11.35ന് ബംഗളൂരുവിലെ ശാന്തിനഗറിൽ എത്തിച്ചേരുകയും തിരിച്ച് പിറ്റേന്ന് പകൽ 2.30ന് ബംഗളുരുവിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് തിരിച്ചെത്തുകയും ചെയ്യും.
കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് 1,171 രൂപയും ജിഎസ്ടി ഉൾപ്പെടെ ചേർത്ത് ഓൺലൈനിൽ 1,256 രൂപയും ആണ് ഈടാക്കുന്നത്. ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ താമരശ്ശേരി, സുൽത്താൻബത്തേരി, കൽപ്പറ്റ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കയറാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
26 പുഷ്ബാക്ക് സീറ്റുകൾ ഉള്ള എസി ബസ്സിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൊബൈൽ ചാർജിങ് സൗകര്യങ്ങളും ശുചിമുറി, വാഷ്ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റംതുടങ്ങിയവയെല്ലാം അടങ്ങിയിട്ടുള്ള ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല.
ഭിന്നശേഷിക്കാർക്കും മറ്റ് അംഗപരിമിതർക്കുമായി ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനം ബസ്സിൽ നിലനിർത്തിയിട്ടുണ്ട് നിലവിൽ നടക്കാവിലെ കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പിൽ ഉള്ള ബസ് കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് എത്തിച്ചത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലും ബസ്സിന് മികച്ച കളക്ഷൻ ആണ് ലഭിച്ചത്. നവ കേരള സദസിനായി മന്ത്രിമാരും മറ്റും യാത്ര ചെയ്യുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റ് ആക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക