കാസര്‍കോട് ജില്ലാ കലക്ടര്‍ കൊറോണ നിരീക്ഷണത്തിലായി. കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നതിനാലാണ് കലക്ടറോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. കലക്ടര്‍ നിരീക്ഷണത്തിലായതോടെ കലക്ട്രേറ്റിലെ മറ്റ് ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു
അതെസമയം കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശിക്ക് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കോവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തിലേക്ക് പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടറോടും ഡ്രൈവറോടും ഗണ്‍മാനോടും നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കളക്ടറുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെയാണ് കളക്ടറോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദ്ദേശിച്ചത്.
സാമൂഹ്യ വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാധ്യമ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കാല്‍ സ്വദേശിയായ യുവാവിന് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് ഇതുവരെ ആരോഗ്യ വകുപ്പിന് കണ്ടെത്താനായിട്ടില്ല. യുവാവ് കര്‍ണാടകയില്‍ പോയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
എന്നാല്‍ കൃത്യമായ വിവരം യുവാവ് വ്യക്തമാക്കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇത് ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് തടസ്സമാവുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.
ഉറവിടം അറിയാത്ത പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത ജാഗ്രതയിലാണ് ജില്ല. അജാനൂര്‍ പഞ്ചായത്തിനെയും ഹോട്സ് പോട്ടായി പ്രഖ്യാപിച്ചതോടെ ജില്ലിയില്‍ രണ്ട് നഗരസഭകളും 7 ഗ്രമാ പഞ്ചായത്തുകളുമാണ് നിലവില്‍ ഹോട്സ് പോട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക