ഒളിംപിക്സില്‍ ക്രിക്കറ്റിനെ മല്‍സര ഇനമായി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി ഇംഗ്ലണ്ടിന്റെ ഏകദിനനായകന് ഇയോന്‍ മോര്ഗന്. ക്രിക്കറ്റിലെ ഏറ്റവും പുതിയ ഫോര്‍മാറ്റായ ടി10 ഒളിംപിക്സിന് ഏറ്റവും അനുയോജ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വെറും 10 ദിവസത്തിനുള്ളില്‍ തന്നെ ടി10 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2022ല്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി20 ക്രിക്കറ്റിനെ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടി20, ഏകദിനം, ടെസ്റ്റ് എന്നിവയേക്കാള്‍ അനുയോജ്യം ടി10 ആണെന്നു മോര്ഗന് പറയുന്നു. ഒളിംപിക്സിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏറ്റവുമധികം യോജിക്കുന്നത് ടി10 ആണ്. അത്രയേറെ വേഗവും ആവേശവും നിറഞ്ഞതാണ് ഈ ഫോര്‍മാറ്റ്. മാത്രമല്ല വളരെ വേഗത്തില്‍ മത്സരങ്ങൾ തീരുകയും ചെയ്യും
മുമ്പ്1900ലെ ഒളിംപിക്സില്‍ ക്രിക്കറ്റിനെ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ 1998ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ക്രിക്കറ്റുണ്ടായിരുന്നു. എന്നാല്‍ അതിനു ശേഷം വലിയ കായിക മേളകളിലൊന്നും ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ക്രിക്കറ്റിന്റെ മത്സരസമയം തന്നെയായിരുന്നു ഇതിനു പ്രധാനകാരണം.
ടി20 ഗെയിമില്‍ ഏറ്റവും പ്രധാനം 10 മുതല്‍ 20 വരെയുള്ള ഓവറുകളാണ്. ടി10ലേക്കു വരികയാണെങ്കില്‍ തുടക്കത്തിലെ ചില ഓവറുകളാണ് ഏറ്റവും പ്രധാനം. ചുരുങ്ങിയ സമയം കൊണ്ട് അത് പരമാവധി മുതലെടുക്കുകയും വേണം. അതുകൊണ്ടു തന്നെ നിര്‍ണായകമായ പൊസിഷനില്‍ ടീം ആരെ കളിപ്പിക്കുന്നുവെന്നത് വളരെ നിര്‍ണായകമായിരിക്കും. മോർഗൻ പറയുന്നു.
അബുദാബി ടി10 ലീഗില്‍ ഡല്‍ഹി ബുള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് മോർഗൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക