കൊറോണയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം അഞ്ഞൂറിനോട് അടുക്കുന്നു. 486 പേരാണ് ഇതുവരെ ആറ് ഗൾഫ് രാജ്യങ്ങളിലായി മരിച്ചത്. സൗദി അറേബ്യയിലും യുഎഇയിലുമാണ് ഏറ്റവുമധികം മരണം. സൗദിയിൽ 229 പേരും യുഎഇയിൽ 174 പേരുമാണ് ഇതുവരെ മരിച്ചത്. ഇതുവരെ 53 മലയാളികളാണ് കൊവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചത്. ഇതിൽ 42 പേരും യുഎഇയിൽ ജോലി ചെയ്യുന്നവരാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 102 മലയാളികൾക്കാണ് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായത്.
ഗൾഫിലെ കൊറോണ ബാധിതരുടെ എണ്ണം 87,190 ആയി ഉയർന്നു. സൗദിയിൽ രോഗികളുടെ എണ്ണം 35,000 കടന്നു. ഇന്നലെ മാത്രം 10 പേരാണ് സൗദിയിൽ മരിച്ചത്. ഇതോടെ 229 ആയി ആകെ മരണം. രോഗികള്‍ 35,432. കഴിഞ്ഞ 24 മണിക്കൂറില്‍ 1,701 പേരിലാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ ഇന്നലെയും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ രോഗികള്‍ 20,201, മരണം 12.
യുഎഇയില്‍ ഇന്നലെ ഒന്‍പത് പേര് മരിച്ചതോടെ 174 ആയി ആകെ മരണം. രോഗികള്‍ 16,793. കുവൈത്തില്‍ മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. ആകെ രോഗികളുടെ എണ്ണം 7,208, മരണം 47. ബഹ്റൈനില്‍ പുതിയതായി 245 കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ രോഗികള്‍ 4,444, മരണം എട്ട്. ഒമാനില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ 16 ആയി മരണം. 3,112 പേര്‍ക്കാണ് ഇതുവരെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷം(2.75) കടന്നു. വിവിധ രാജ്യങ്ങളിലായി ഇന്നലെ 95,828 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 212 രാജ്യങ്ങളിലായി കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത് ലക്ഷം കഴിഞ്ഞു. ഇതുവരെ 13.77 ലക്ഷം രോഗികള്‍ക്ക് അസുഖം ഭേദമായി. 23.55 ലക്ഷം രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ എല്ലാ ദിവസങ്ങളിലുമെന്ന പോലെ അമേരിക്കയിലാണ് ഇന്നലെയും കൂടുതല്‍ മരണം സംഭവിച്ചത്. 1,629 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരണമടഞ്ഞത്. പുതിയതായി 28,060 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 13.20 ലക്ഷമായി, മരണം 78,557.
പ്രതികരിക്കാൻ ഇവിടെ എഴുതുക