സൗദി അറേബ്യയിൽ നിന്നും മടങ്ങിയെത്തിയ ഒരു യാത്രക്കാരനെ കൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനാണ് കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളെജിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കൂടി കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളെജുകളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. കരിപ്പൂരിലും നെടുമ്പാശേരിയിലുമായി ഇന്നലെ രണ്ട് ഫ്ളൈറ്റുകളിലായി 329 പേരാണ് എത്തിയത്.
സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികളുമായി റിയാദിൽ നിന്നും കരിപ്പൂരിൽ ഇന്നലെ രാത്രി എട്ടുമണിക്ക് എത്തിയ ഫ്ളൈറ്റിൽ 152 യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 142 പേർ മലയാളികളായിരുന്നു. എട്ട് കർണാടക സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും ഇതിലുണ്ടായിരുന്നു. തൃശൂർ ഒഴികെ ജില്ലകളിൽ നിന്നുളള മലയാളികളാണ് ഇതിലുണ്ടായിരുന്നത്.
ഗര്‍ഭിണികളായ 84 പേരേയും 22 കുട്ടികളേയും എഴുപത് വയസിനു മുകളിലുള്ള മൂന്ന് യാത്രക്കാരേയും അവരവരുടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശത്തോടെ ബന്ധുക്കളോടൊപ്പം വിട്ടു. ബാക്കിയുളളവരെ അവരവരുടെ ജില്ലകളിലുളള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ബഹ്റൈനിൽ നിന്നും നെടുമ്പാശേരിയിൽ രാത്രി പതിനൊന്നോടെ എത്തിയ വിമാനത്തിൽ 177 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലുളളവരായിരുന്നു ഇതിൽ കൂടുതലും. ഇവരെ എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റി.
പ്രവാസികളെ കേരളത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ആരംഭിച്ച മേയ് എഴിന് ഗള്‍ഫില്‍ നിന്ന് എത്തിയ രണ്ട് വിമാനങ്ങളിലായി 363 പേരാണ് എത്തിയത്. ദുബായില്‍ നിന്നും കരിപ്പൂരില്‍ ഇറങ്ങിയത് അഞ്ച് കുട്ടികള്‍ അടക്കം 182 പ്രവാസികളാണ്. ഇതില്‍ 74 പേര് കോഴിക്കോട് സ്വദേശികളാണ്. അബുദാബിയില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തിയ വിമാനത്തില്‍ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക