കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിപ്പിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സായിരുന്നു തിങ്കളാഴ്ചത്തേത്. ലോക്ഡൗണ്‍ തളര്‍ത്തിയ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്.
വിപണി തുറന്നുകൊടുക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. സംസ്ഥാനങ്ങളോട് ആരോഗ്യ രംഗത്ത് ചെയ്യേണ്ടതിനെയും സ്കൂളുകള്‍ തുറക്കുന്നതിനെയും കൊറോണ റെഡ് സോണുകള്‍ നിശ്ചയിക്കുന്നതിനെയും കുറിച്ച് നിര്‍ദേശങ്ങള്‍ നല്കാന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പഞ്ചാബ്, അസം എന്നിവടയക്കം അഞ്ച് സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണം എന്ന ആവശ്യം മുന്നോട്ടുവെച്ചു. റയില്‍, വ്യോമ ഗതാഗതം തുറന്നുകൊടുക്കരുത് എന്നായിരുന്നു തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളുടെ ആവശ്യം. കേരളം 19 നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ വച്ചു.
പക്ഷെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെതിരെ അഴിച്ചുവിട്ടത് അതിരൂക്ഷ വിമര്‍ശനമായിരുന്നു. വീഡിയോ കോണ്‍ഫറന്‍സില്‍ മറ്റുമുഖ്യമന്ത്രിമാരില്നിന്ന് ഉണ്ടാകാത്ത വിമര്‍ശനമായിരുന്നു മമത ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നു എന്നായിരുന്നു മമതയുടെ ഒരു വിമര്‍ശനം. കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി.
‘മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇത്. ആരും തന്നെ ഞങ്ങളുടെ അഭിപ്രായം തേടിയില്ല. രാജ്യത്തെ ഫെഡറല്‍ ഘടനയ്ക്ക് മേല്‍ ബുള്‍ഡോസര്‍ പ്രയോഗിക്കരുത്.’
ഞങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കുമ്പോള്‍, എന്തിനാണ് കേന്ദ്രം ഞങ്ങളെ ആക്രമിക്കുന്നത്? എന്തുകൊണ്ടാണ് എപ്പോഴും ബംഗാള്‍, ബംഗാള്‍, ബംഗാള്‍ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്? എന്തിനാണ് ഈ വിമര്‍ശനം എന്ന് യോഗ ശേഷം മമത മാധ്യമങ്ങളിലൂടെ ചോദിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ധനസഹായത്തെ കുറിച്ച് പ്രധാനമന്ത്രി യോഗത്തില്‍ ഒന്നും പറഞ്ഞില്ലെന്നാണ് മമതയുടെ വിമര്‍ശനം. കേന്ദ്രം പണം തരുമോ എന്ന് ഉറപ്പില്ലെന്ന് മമത പറയുന്നു.
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രവും ബംഗാളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത് ഏപ്രില്‍ 20ന് കേന്ദ്രമന്ത്രിതല സമിതിയുടെ സന്ദര്‍ശനത്തോടെയായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കാത്ത സംസ്ഥാനങ്ങളെ പരിശോധിക്കാനായിരുന്നു കേന്ദ്രം പ്രത്യേക സമിതിയെ അയച്ചത്. സമിതിയുമായി സഹകരിക്കാന്‍ ആദ്യ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കേന്ദ്രം സമിതിയെ അയച്ച നാല് സംസ്ഥാനങ്ങളില്‍ മൂന്നും ബിജെപി ഇതര സംസ്ഥാനങ്ങള്‍ ഭരിക്കുന്നതാണ് എന്നായിരുന്നു മമതയുടെ വിമര്‍ശനം. ഒരു ദിവസത്തെ പൂര്‍ണ അനിശ്ചിതത്വത്തിന് ശേഷമാണ് കേന്ദ്രസംഘത്തിന് വിവരങ്ങള്‍ കൈമാറാനും ഉദ്യോഗസ്ഥ സഹകരണം ഉറപ്പിക്കാനും ബംഗാള്‍ തയ്യാറായത്. ബംഗാള്‍ കൊറോണ കേസുകളുടെ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചു എന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുകയുണ്ടായി.
കേന്ദ്രസംഘത്തെ അയക്കുന്നു എന്ന വിവരം ആഭ്യന്തര മന്ത്രി അമിത്ഷാ, മമതാ ബാനര്‍ജിയെ ഫോണ്‍ വിളിച്ച് അറിയിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പേ തന്നെ സംഘം കൊല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്തിരുന്നു. മുന്‍കൂട്ടി അറിയിക്കാതെ കേന്ദ്രം ഇങ്ങനെ ഒരു സംഘത്തെ അയച്ചതിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെയാണ് ഉലച്ചത് എന്ന് മമത വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്തിന്റെ നിസ്സഹകരണത്തിന് കാരണം കേന്ദ്രത്തിന്റെ ഈ ഏകപക്ഷീയ നിലപാട് ആയിരുന്നു. ഈ വിമര്‍ശനം ഉന്നയിച്ച് മമതാ ബാനര്‍ജി പ്രധാമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
കൊവിഡ് ഭരണതലവീഴ്ച പരിശോധിക്കാന്‍ എന്തുകൊണ്ട് ബംഗാളിനെ തിരഞ്ഞെടുത്തു എന്നതായിരുന്നു മമതയുടെ ചോദ്യം. കൊറോണയ്ക്കെതിരെ പോരാടുന്ന സംസ്ഥാന സര്‍ക്കാരുകളോടാണ് കേന്ദ്രത്തിന്റെ പോരാട്ടം എന്നായിരുന്നു ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ഹോട്ടസ്പോട്ടുകള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ യാത്രാസൗകര്യം പോലും ഒരുക്കി കൊടുത്തില്ലെന്നും കേന്ദ്രസംഘവും ആരോപിക്കുകയുണ്ടായി.
ഇത്തരം സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ആരോപിച്ചായിരുന്നു കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട്. മതിയായ ടെസ്റ്റിങോ, നിരീക്ഷണ സംവിധാനമോ, ട്രാക്കിങ് സംവിധാനമോ സംസ്ഥാനത്ത ഇല്ലെന്ന് കേന്ദ്രസംഘം ഒടുവില്‍ റിപ്പോര്‍ട്ടും നല്കി. ബംഗാള്‍ അടുത്ത കൊവിഡ് ഹോട്ട്സോപ്ട്ട് ആകുന്ന മൂന്നാമത്തെ സംസ്ഥാനമാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധനും നല്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക