ജയ്പുർ : ‘ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുന്നു, സാധിക്കുമെങ്കിൽ എന്നോടു ക്ഷമിക്കൂ,… എനിക്കു നടക്കാൻ വയ്യാത്ത ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുണ്ട്. അവനുവേണ്ടിയാണു ഞാനിതു ചെയ്യുന്നത്. ഞങ്ങൾക്കു ബെറേലിയിൽ വരെ എത്തേണ്ടതുണ്ട്….’ ഭരത്പുർ ജില്ലയിലെ സഹാനാവാലി ഗ്രാമത്തിലെ സാഹിബ് സിങ് എന്നൊരാൾ രാവിലെ ഉറക്കം ഉണർന്നു നോക്കുമ്പോൾ വീടിനു പുറത്തിരുന്ന സൈക്കിള്‍ കാണാനില്ലായിരുന്നു.
പകരം ഇരുന്ന കത്തിലെ വരികളാണിത്.രാജസ്ഥാനൽ സമൂഹമാധ്യമങ്ങളിലെ നിറയെ ഈ സൈക്കിൾ മോഷ്ടാവിന്റെ കാര്യമാണ്. മോഷ്ടാവിനോട് എന്തു നിലപാട് എടുക്കണമെന്നു തുടങ്ങി കേന്ദ്ര സംസ്ഥാന സർക്കാരുകളെ തങ്ങളുടെ രാഷ്ട്രീയ നിലപാട് അനുസരിച്ചു ചീത്ത വിളിച്ചവരും എല്ലാമായി ഈ സൈക്കിൾ മോഷ്ടാവു ചർച്ചയായി. മോഷ്ടിക്കപ്പെട്ടതു തന്റെ സൈക്കിൾ ആയിരുന്നുവെന്ന് ആഗ്രഹിച്ചവരും മോഷ്ടാവിനെ കണ്ടു പിടിച്ചു ജയിലിൽ അടയ്ക്കണമെന്നു പറഞ്ഞവരും ധാരാളം.
ഭരത്പുർ ജില്ലയിലെ താമസക്കാരനായിരുന്ന അതിഥി തൊഴിലാളിയാണു മോഷ്ടാവ്. യുപിയിലെ ബറേലിയിൽനിന്നുള്ള മുഹമ്മദ് ഇഖ്ബാൽ ഖാൻ. നാട്ടിലേക്കു പോകാൻ വണ്ടിക്കൂലിക്കു പോയിട്ടു ഭക്ഷണത്തിനു പോലും കൈയിലെ പണം തികയില്ല എന്നതായിരുന്നു അവസ്ഥ. പോരാത്തതിനു ഭിന്നശേഷിക്കാരനായ കുഞ്ഞും. മോഷണത്തിനു പിന്നിലെ പ്രധാന കാരണവും ഈ കുഞ്ഞിനെക്കൂടി മടക്കിക്കൊണ്ടുപോകണമെന്നതും.
സമൂഹമാധ്യമങ്ങളിലെ അഭിപ്രായങ്ങളൊന്നും സാഹിബ് സിങ്ങിനു ബാധകമല്ല. ഹൃദയമുള്ള കള്ളനോടു അതിലേറെ ഹൃദയവിശാലതയോടെ അദ്ദേഹം ക്ഷമിച്ചു. പരാതിക്കോ കേസിനോ പോകേണ്ടതില്ലെന്നും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക