അഹമ്മദാബാദ്: കൊവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റായ വൃദ്ധന്റെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ ആണ് സംഭവം നടന്നത്. കഴിഞ്ഞ പത്താം തീയതി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായ 67കാരന് ചാഗ്ഗന് മക്വാനയ്ക്ക് പതിമൂന്നാം തീയതിയാണ് കൊവിഡ് രോഗം ഉള്ളതായി കണ്ടെത്തിയത്. ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം വെള്ളിയാഴ്ച അഹമ്മദാബാദിലെ ദനിലിംഡ എന്ന സ്ഥലത്തെ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഗുജറാത്ത് പൊലീസ് കണ്ടെടുത്തത്.
എന്നാല്‍ ഈ വിവരം യഥാസമയം ചാഗ്ഗന്റെ ക്വറന്റീനില്‍ ആയിരുന്ന ബന്ധുക്കളെ അറിയിക്കാന്‍ പൊലീസോ ആശുപത്രി അധികൃതരോ തയ്യാറായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തുകഴിഞ്ഞ ശേഷം മാത്രമാണ് പൊലീസുകാര്‍ ചാഗ്ഗന്റെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ബന്ധുവിന്റെ നമ്ബറിലേക്ക് ഇക്കാര്യം വിളിച്ചുപറഞ്ഞത്. ആശുപത്രി അധികൃതരാണ് മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ഇട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്.
ചാഗ്ഗന് വീട്ടില്‍ ക്വറന്റീനില്‍ കഴിയേണ്ട അസുഖം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ മൃതദേഹം എങ്ങനെയാണ് ബസ് സ്റ്റാന്‍ഡില്‍ എത്തിയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ആശുപത്രിയിലെ കൊവിഡ് പ്രത്യേക ഡ്യൂട്ടി ഓഫീസറായ എം.എം പ്രഭാകര്‍ പറയുന്നു. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ.പി ഗുപ്തയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക