കോഴിക്കോട് : രണ്ടര വർഷം മുൻപ് പോലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈം ബ്രാഞ്ച് തയാറാക്കി. മൃതദേഹത്തിന്റെ തലയോട്ടി ഉപയോഗിച്ച് മുഖത്തിന്റെ രൂപം തയാറാക്കുന്ന ഫേഷ്യൽ റീ കൺസ്ട്രക്ഷൻ (മുഖരൂപം വാർത്തെടുക്കൽ) രീതിയാണ് ഇതിനായി ഉപയോഗിച്ചത്. കേരളത്തിൽ ആദ്യമായാണു കേസന്വേഷണത്തിനായി ഫേഷ്യൽ റീ കൺസ്ട്രക്ഷൻ രീതി ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലാണ് ഇതു ചെയ്തത്.
2017 സെപ്റ്റംബറിലാണു പോലൂർ പയിമ്പ്ര റോഡിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരിച്ചത് ആരാണെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്താൻ കഴിയാതെ വന്നതോടെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി.
ഈ വർഷമാദ്യം മണാശ്ശേരി ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച ഡിവൈഎസ്പി എം.ബിനോയിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു. വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹം മാർച്ച് 13ന് പുറത്തെടുത്തു. ഡിഎൻഎ പരിശോധനയ്ക്കു ശേഷം മൃതദേഹത്തിന്റെ തലയോട്ടിയുടെ മാതൃകയുണ്ടാക്കി.
ഫൊറൻസിക്, നരവംശശാസ്ത്ര വിദഗ്ധർ, ഫൊറൻസിക് ആർട്ടിസ്റ്റ് എന്നിവരുടെ സഹായത്തോടെയാണ് ഫേഷ്യൽ റീ കൺസ്ട്രക്ഷൻ ചെയ്തത്. നിലവിൽ പൊലീസിൽ ഫൊറൻസിക് ആർട്ടിസ്റ്റ് ഇല്ലാത്തതിനാൽ പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനവും ഉപയോഗിച്ചു.
രേഖാചിത്രത്തിൽ നിന്നു അന്വേഷണത്തിനു സഹായകമാവുന്ന എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം ബ്രാഞ്ചിനെ അറിയിക്കണം. ഫോൺ: 9497987306, 9497965007
പ്രതികരിക്കാൻ ഇവിടെ എഴുതുക