ഡൽഹി: അച്ഛൻ കൈക്കൂലി കൊടുക്കാത്തതിന് ഡൽഹി ടീമിൽ തനിക്ക് ഇടം കിട്ടാതിരുന്ന സംഭവം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി രംഗത്ത്. ഇന്ത്യൻ ഫുട്ബോൾ താരം സുനിൽ ഛേത്രിയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിനിടെയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി തന്നെ ടീമിലുൾപ്പെടുത്താൻ അച്ഛനിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട കാര്യം കോലി വെളിപ്പെടുത്തിയത്.
അച്ഛൻ കൈക്കൂലി നൽകാൻ വിസമ്മതിച്ചതോടെ തന്നെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നും കോലി പറഞ്ഞു. ഇത് വളരെയധികം വിഷമിപ്പിക്കുകയും കുറേ കരയുകയും ചെയ്തെങ്കിലും, അതുവഴി ജീവിതത്തിലെ വലിയൊരു പാഠമാണ് പഠിച്ചതെന്നും കോലി അനുസ്മരിച്ചു.
കോലിക്ക് 18 വയസ്സ് മാത്രമുള്ളപ്പോഴാണ് അഭിഭാഷകനായിരുന്ന പിതാവ് പ്രേം മരിച്ചത്. ‘എന്റെ മാതൃ സംസ്ഥാനമായ ഡൽഹിയിൽ കാര്യങ്ങൾ അത്ര വെടിപ്പായിരുന്നില്ല. ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും ‘എക്സ്ട്രാ’ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു’ – കോലി വെളിപ്പെടുത്തി.
‘വളരെ കഠിനാധ്വാനം ചെയ്ത് അഭിഭാഷകവൃത്തിയിൽ പേരെടുത്ത ആളാണ് എന്റെ അച്ഛൻ. മധ്യവർഗത്തിൽ നിന്നുള്ള ഒരു സാധാരണക്കാരൻ. അയാൾ പറഞ്ഞ ‘എക്സ്ട്രാ’ എന്താണെന്നു പോലും അദ്ദേഹത്തിനു മനസ്സിലായില്ല. വിരാടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങൾ ടീമിലെടുക്കൂ. അല്ലാതെ ഞാൻ കൂടുതലായി ഒന്നും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അച്ഛന്റെ പ്രതികരണം’ – കോലി വിവരിച്ചു.
‘ഊഹിക്കാവുന്നതുപോലെ എനിക്ക് ടീമിൽ സിലക്ഷൻ കിട്ടിയില്ല. അതെന്നെ വല്ലാത ഉലച്ചുകളഞ്ഞു. ഞാൻ പൊട്ടിക്കരഞ്ഞു. എങ്കിലും ആ സംഭവം എന്നെ ചില വലിയ പാഠങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ വിജയിക്കണമെങ്കിൽ എന്തെങ്കിലും അധികമായി ചെയ്യണമെന്ന് ഞാൻ പഠിച്ചു. എന്റെ സ്വന്തം അധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ എന്നും മനസ്സിലാക്കി. എന്റെ അച്ഛൻ വാക്കുകളിലൂടെ മാത്രമല്ല, പ്രവർത്തിയിലൂടെയും എനിക്ക് ശരിയായ വഴി കാണിച്ചുതന്നു’ – കോലി പറഞ്ഞു.
പിതാവിന്റെ അകാല മരണം വളരെയധികം വേദനിപ്പിച്ചെങ്കിലും അദ്ദേഹം പകർന്നുതന്ന പ്രചോദനമാണ് ക്രിക്കറ്റിൽ ഉയരങ്ങളിലേക്ക് കുതിക്കാൻ സഹായിച്ചതെന്ന് കോലി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക