ഹൃദയാഘാതത്തെത്തുടര്‍ന്നു വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവളുടെ ചേതയനയറ്റ ദേഹത്തേക്ക് വിജയകുമാര്‍ ഒരുവട്ടം നോക്കിയതേയുള്ളൂ. അപ്പോഴേക്കും കൊല്ലങ്കോട്ടെ വീട്ടുവളപ്പില്‍ സങ്കടക്കടല്‍ അണപൊട്ടുകയായിരുന്നു. ചന്ദ്രനഗറിലെ വൈദ്യുതി ശ്മശാനത്തില്‍ അവസാനമായി കണ്ടപ്പോഴും പ്രിയപ്പെട്ടവളുടെ മുഖത്തെ പുഞ്ചിരിയായിരുന്നു വിജയകുമാറിന്റെ മനസ്സു നിറയെ.
തന്നെ ദുബായിലേക്ക് യാത്രയാക്കിയപ്പോഴുള്ള അതേ ചിരി. മറ്റൊരു സന്തോഷനിമിഷത്തില്‍ ഒത്തു കൂടാമെന്ന് വാക്കു നല്കിയവളാണ്. പക്ഷേ മടങ്ങിവരവിന് കാത്തു നില്‍ക്കാതെ മരണത്തിന്റെ ലോകത്തേക്ക് വിജയകുമാറിന്റെ പ്രിയപ്പെട്ട ഗീത ഏകയായി യാത്രയായി.
പ്രിയപ്പെട്ടവളോടുള്ള അവസാനത്തെ യാത്ര പറച്ചിലായിരുന്നു ഏവരുടേയും ചങ്കുപൊള്ളിച്ചത്. ‘എന്താ എന്നെ വിട്ടുപോയത്,, എണീക്ക്,, ഒന്നു കണ്ണുതുറക്ക്’ഗീതയുടെ ചേതനയറ്റ ശരീരത്തില്‍ വീണ് പൊട്ടികരഞ്ഞുകൊണ്ട് വിജയകുമാര്‍ അപേക്ഷിച്ചു. നെറ്റിയില്‍ ഉമ്മവെച്ചും കവിള്‍ത്തടത്തില്‍ തലോടിയും വിജയകുമാര്‍ പലകുറി ഇത് ആവര്‍ത്തിച്ചു. ബന്ധുക്കളുടെ കൂട്ടക്കരച്ചില്‍ കൂടിയായതോടെ ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനം സങ്കടക്കടലായി. വിജയകുമാറിനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഒപ്പമുള്ളവരും വിങ്ങിപ്പൊട്ടി.
കഴിഞ്ഞ ദിവസം രാവിലെ ആംബുലന്‍സിലാണു വിജയകുമാര്‍ എത്തിയത്. ശേഷം സര്‍ക്കാരിന്റെ ക്വാറന്റീന് സംവിധാനത്തില്‍ പ്രവേശിപ്പിച്ചു. വിജയകുമാറിന്റെ ആഗ്രഹം നിറവേറ്റാന്‍ ഗീതയുടെ മൃതദേഹവുമായി ജില്ലാ ആശുപത്രി അധികൃതര്‍ കാത്തിരുന്നതു 8 നാള്. നാട്ടിലേക്കെത്താന്‍ കനിയണമെന്ന് അധികൃതരോട് കെഞ്ചിക്കേണ് അപേക്ഷിച്ച വിജയകുമാറിന്റെ ചിത്രം നൊമ്പരക്കാഴ്ചയായിരുന്നു.
വിജയകുമാറിനായി ബന്ധുക്കള്‍ കാത്തിരിക്കുന്നതിനിടെ മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം കേടായി. അപ്പോഴും വിജയകുമാറിന്റെ അഭ്യര്‍ഥനയായിരുന്നു ജില്ലാ പൊലീസ് സര്ജന് ഡോ.പി.ബി. ഗുജറാളിന്റെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍. ഉടന്‍ മറ്റൊരു മൊബൈല്‍ ഫ്രീസര്‍ വരുത്തി മൃതദേഹം മാറ്റിസൂക്ഷിച്ചു. കൊല്ലങ്കോട് ആനമാറി വടുകമ്പാടത്തു വിജയകുമാറിന്റെ ഭാര്യ ഗീത മേയ് 9നാണു ഹൃദയാഘാതത്തെത്തുടര്‍ന്നു കുഴഞ്ഞു വീണു മരിച്ചത്. ഏറെ ബുദ്ധിമുട്ടുകള്ക്കൊടുവിലാണു വിജയകുമാര്‍ നാട്ടിലെത്തിയത്.
വിജയകുമാറിന്റെ ആഗ്രഹത്തിനു കാവലായതു ജില്ലാ ആശുപത്രി അധികൃതര്‍. വിജയകുമാറിനു ഗീതയുടെ മൃതദേഹം കാണാന്‍ പോസ്റ്റുമോര്‍ട്ടം 12ലേക്കു മാറ്റിയെങ്കിലും ഇദ്ദേഹത്തിനു വിമാന ടിക്കറ്റ് ലഭിച്ചില്ല. തുടര്‍ന്നു മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം ക്രമീകരിച്ചു മൃതദേഹം അവിടേക്കു മാറ്റി. 13ന് ഇന്‍ക്വസ്റ്റിനുശേഷം പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ഒപ്പം മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍ ആന്തരിക എംബാമിങ്ങും നടത്തി. ഇതിനിടെയാണു മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം തകരാറിലായത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ. രമാദേവി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.പി. റീത്ത എന്നിവരും കൊല്ലങ്കോട് പൊലീസും സഹായങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക