സംസ്ഥാനത്ത് ഇന്നും മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ ചുഴലിക്കാറ്റിനെ തുടർന്നാണ് വിവിധയിടങ്ങളിൽ മഴ ലഭിക്കുന്നത്. നിലവിൽ വിശാഖപട്ടണത്തിന് അടുത്തായിട്ടാണ് ഉംപുണിന്റെ സ്ഥാനം. കേരളത്തിലെ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ആലപ്പുഴ ,എറണാകുളം ജില്ലകളിൽ അതിശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.
ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലും നദിക്കരയിലും കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താസമിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക