വിരാട് കോഹ്ലിക്കെതിരേ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോയും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്സ് രംഗത്ത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ കോഹ്ലി നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് സ്റ്റോക്സ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ട ശേഷമായിരുന്നു ഗ്രൗണ്ടിന്റെ വലിപ്പത്തെക്കുറിച്ച് കോഹ്ലി പരാതിയുമായി രംഗത്തെത്തിയത്. എഡ്ബാസ്റ്റണില്‍ നടന്ന കളിയില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ടിനെതിരായ മല്‍സരശേഷം കോഹ്ലിയുടെ വാക്കുകള്‍ ഇങ്ങനെ. ടോസ് നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും ബൗണ്ടറിയുടെ വലിപ്പവും കുറവാണ്. ഇത്രയും ഫ്ളാറ്റായ പിച്ചിനൊപ്പം ബൗണ്ടറിയുടെ വലിപ്പക്കുറവും കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ ദുഷ്കരമായി മാറി. 59 മീറ്റര്‍ മാത്രം വലിപ്പമുള്ള ബൗണ്ടറി ആയതിനാല്‍ ബാറ്റ്സ്മാന് സ്വീപ്പോ, റിവേഴ്സ് സ്വീപ്പോ കളിച്ച് സിക്സറടിച്ചാല്‍ സ്പിന്നര്‍ക്കു കാര്യമായൊന്നും ചെയ്യാനാവില്ല.
ഗ്രൗണ്ടിലെ ബൗണ്ടറി ചെറുതാണെന്ന വിരാടിന്റെ അന്നത്തെ പരാതി തന്നെ അത്ഭുതപ്പെടുത്തിയതായി സ്റ്റോക്സ് പറയുന്നു. മല്‍സര ശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ഇങ്ങനെയൊരു പരാതി മറ്റാരും പറയുന്നത് താന്‍ കേട്ടിട്ടില്ല. ഒരു ക്യാപ്റ്റന്‍ ഉന്നയിക്കാവുന്നതില് വച്ച് ഏറ്റവും മോശം പരാതിയാണ് ഇതെന്നും സ്റ്റോക്സ് പറയുന്നു. തന്റെ പുസ്തകമായ ‘ബെന്‍ സ്റ്റോക്സ് ഓണ്‍ ഫയറില്‍’ ആണ് അദ്ദേഹം വിരാടിനെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക