സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം കാറ്റും ഇടി മിന്നലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇരട്ട ന്യൂനമർദം മുൻനിർത്തി ഇന്നുമുതൽ മൽസ്യ ബന്ധനം നിരോധിച്ചിട്ടുണ്ട്.
മെയ് 29 ന് മധ്യ പടിഞ്ഞാറൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി ന്യൂനമർദം രൂപപെടാനിടയുണ്ട്. കൂടാതെ, മെയ് 31ന് തെക്ക് കിഴക്കൻ അറബിക്കടലിലും മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മറ്റൊരു ന്യൂനമർദം ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് തുടർന്നാണ് കേരള തീരത്ത് മൽസ്യ ബന്ധനം പൂർണമായും നിരോധിച്ചത്. ആഴക്കടലിലുള്ളവർ ഇന്ന് മടങ്ങിയെത്തണമെന്നും അറിയിപ്പുണ്ട്.
ഇരട്ട ന്യൂനമർദത്തിന് സാധ്യത ഉള്ളതിനാൽ ജില്ലാ ഭരണകൂടത്തിനും മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കും ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാനും നിർദേശമുണ്ട്. കനത്ത മഴ ലഭിക്കാൻ സാധ്യത ഉള്ളതിനാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക