കൊച്ചി: നിര്‍മ്മാണം പൂര്‍ത്തിയായ തൃപ്പൂണിത്തുറ പേട്ട മെട്രോ റെയില്‍ പാതയ്ക്ക് ദിവസങ്ങള്‍ക്കകം സുരക്ഷാ അനുമതി ലഭിക്കും. പിറ്റേന്നു തന്നെ സര്‍വീസ് ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ആലുവയില്‍ ആരംഭിച്ച് പേട്ടയില്‍ അവസാനിക്കുന്ന കൊച്ചി മെട്രോയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയാകുന്നത്. പേട്ട സര്‍വീസ് ജൂണില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇപ്പോള്‍ തൈക്കൂടം വരെയാണ് സര്‍വീസ്. തൈക്കൂടം മുതല്‍ പേട്ട വരെ ഒന്നര കിലോമീറ്റര്‍ നിര്‍മ്മാണം ലോക്ക് ഡൗണിന് മുമ്പേ പൂര്‍ത്തിയായിരുന്നു. പരീക്ഷണയോട്ടവും നടത്തി. ലോക്ക് ഡൗണ്‍ ഇളവില്‍ ശേഷിച്ച ജോലികള്‍ പൂര്‍ത്തിയാക്കി.
ട്രാക്ക്, സിഗ്നല്‍, അനുബന്ധ സംവിധാനങ്ങള്‍ എന്നിവ മെട്രോ റെയിവെയുടെ സുരക്ഷാ കമ്മിഷണര്‍ കഴിഞ്ഞ ദിവസം പരിശോധിച്ചു. സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഏതാനും ദിവസങ്ങള്‍ക്കകം ലഭിക്കുമെന്ന് നിര്‍മ്മാണച്ചുമതല വഹിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡി.എം.ആര്.സി) അധികൃതര്‍ അറിയിച്ചു.
പേട്ട വരെ സര്‍വീസ് നടത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്.എല്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ലോക്ക് ഡൗണ്‍ കാലത്തും ട്രെയിനുകള്‍ ഓടിച്ച് പരീക്ഷണം നടത്തി സംവിധാനങ്ങള്‍ ഭദ്രമാണെന്ന് ഉറപ്പുവരുത്തി.
പേട്ട സ്റ്റേഷനില്‍ ജീവനക്കാരുടെയും കുടുംബശ്രീ ജീവനക്കാരെയും വിന്യസിച്ചു. സര്‍വീസ് നടത്തുന്നില്ലെങ്കിലും പരിമിതമായ ജീവനക്കാര്‍ ദിവസവും ജോലിക്ക് ഹാജരാകുന്നുണ്ട്. സര്‍വീസ് തീരുമാനിച്ചാല്‍ ആവശ്യമായ ജോലിക്കെത്താന്‍ മുഴുവന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്കയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക