ചങ്ങനാശേരി: തൃക്കൊടിത്താനം അമര കന്യാകോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) വെട്ടേറ്റു മരിച്ച കേസിൽ അറസ്റ്റിലായ മകൻ നിതിനെ (27) കോടതി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് : അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഷാർജയിൽ ജോലി ചെയ്തിരുന്ന നിതിൻ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്.
ഹൃദ്രോഗിയായിരുന്ന കുഞ്ഞന്നാമ്മ മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമായി നിതിന്റെ കയ്യിൽ നിന്നു പണം വാങ്ങിയിരുന്നു. വീട്ടിൽ ഇവർ തമ്മിൽ കലഹം പതിവായിരുന്നു.
സംഭവദിവസം തിരുവല്ലയിൽ പോയ നിതിൻ മദ്യം വാങ്ങി വന്നതും വൈകിട്ട് ഭക്ഷണം വാങ്ങി വന്നതും സംബന്ധിച്ച് തർക്കം ഉണ്ടായി. ബലപ്രയോഗത്തിനിടയിൽ കുഞ്ഞന്നാമ്മ അടുത്തിരുന്ന ചുറ്റികയ്ക്കു നിതിനെ അടിക്കുകയും കറിക്കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. പ്രകോപിതനായ നിതിൻ കറിക്കത്തി പിടിച്ചുവാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്ക്ക് പിൻവശത്തും വെട്ടി. മൃതദേഹത്തിനു സമീപത്തു നിന്നു കത്തിയും ചുറ്റികയും കണ്ടെടുത്തു.
കൊലപാതക ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ കുടുംബ വാട്സാപ് ഗ്രൂപ്പിൽ നിതിൻ ഇട്ടു. സമീപത്തു താമസിക്കുന്ന മാതൃസഹോദരനെ ഫോണിൽ വിളിച്ച് വിവരം പറയുകയും ചെയ്തു. ബന്ധുക്കളും പൊലീസും എത്തിയപ്പോൾ വീടിനു മുന്നിലെ ഗ്രിൽ പൂട്ടിയിരുന്നു. പൂട്ട് തകർത്താണ് അകത്ത് കടന്നത്.
സമീപത്ത് തന്നെ ഉണ്ടായിരുന്ന നിതിൻ കുറ്റം സമ്മതിച്ചതോടെ കസ്റ്റഡിയിൽ എടുത്ത് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. കുഞ്ഞന്നാമ്മയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മറ്റൊരു മകൻ ജിതിനും ഷാർജയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക