കൊട്ടാരക്കര: സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാകുന്നു. സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ ഇക്കാര്യം ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയതായാണ് മൊഴി. ഉത്ര പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് അറിഞ്ഞപ്പോഴാണ് വിവരം വെളിപ്പെടുത്തിയത്.
അടൂരിലെ വീട്ടിൽ സൂരജ് പാമ്പുമായി എത്തിയത് കണ്ടിരുന്നു. ആ പാമ്പാണോ കടിച്ചതെന്ന സംശയവും സ്ത്രീ ഉന്നയിക്കുന്നു. ഉത്രയ്ക്ക് പാമ്പ് കടിയേറ്റതിന് ശേഷം സൂരജിൽ പരിഭ്രമ ലക്ഷണങ്ങൾ കണ്ടതായി ഉത്രയുടെ സഹോദരൻ വിഷു മൊഴി നൽകി. എസ്പി ഹരിശങ്കറാണ് സൂരജിന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യുന്നത്. അടുത്ത ചില ബന്ധുക്കൾക്ക് സൂരജിന്റെ കൃത്യം നേരത്തേ അറിയാമെന്ന് പൊലീസ് സംശയിക്കുന്നു. തെളിവ് ലഭിച്ചിട്ടില്ല.
ഉത്രയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും സൂരജ് കൈവശപ്പെടുത്തിയതായി കണ്ടെത്തി. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ ഒരു ഭാഗം സ്വന്തം വീട്ടുകാർക്ക് നൽകിയതായാണ് സൂരജിന്റെ മൊഴി. ആഡംബര ജീവിതത്തിനായി ബാക്കി ഉപയോഗിച്ചെന്ന് കരുതുന്നു. വിദഗ്ധമായാണ് സൂരജ് ചോദ്യം ചെയ്യലിൽ മൊഴി നൽകുന്നത്. മുതിർന്ന അഭിഭാഷകന്റെ സേവനം സൂരജ് തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക