അപൂര്‍വമായൊരു കേസിനാണ് കേരള ഹൈക്കോടതി സാക്ഷ്യം വഹിച്ചത്. 20 വയസുകാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെക്കുറിച്ച് ഭർത്താവ് സംശയിക്കുന്നതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കോടതിയിലെത്തിയത്. നിലവില്‍ നാല് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പരാതി ഹരജിയായി ഫയലില്‍ സ്വീകരിക്കാന്‍ വിസ്സമ്മതിച്ച കോടതി ഭര്‍ത്താവിനോട് ഇ-മെയിലിലൂടെയും വാട്സ്ആപ്പിലൂടെയും നോട്ടീസ് അയച്ച് മറുപടി തേടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അനു ശിവരാമൻ ആണ് പെണ്‍കുട്ടിയുടെ പരാതി പരിഗണിച്ചത്.
1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗിനൻസി ആക്ടിന്റെ സെക്ഷൻ 5 അനുസരിച്ച്, അമ്മയുടെ മാനസികാരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കാമെന്നാണ് പരാതിക്കാരിയുടെ അഭിഭാഷകന്റെ വാദം. ഒരു തെറ്റും ചെയ്യാതെ സ്ത്രീ കടുത്ത മാനസിക ക്രൂരതയ്ക്ക് വിധേയരാകുന്ന ഒരു കേസാണിത്. പെണ്‍കുട്ടി ഒരു കുട്ടിയെ പ്രസവിക്കണ്ടിവരുന്നു, ആത്യന്തികമായി പിതൃത്വം ഇല്ലാത്ത സാഹചര്യത്തിലാണിപ്പോഴുള്ളത്. പരാതിക്കാരിയിപ്പോള് പരിഹാസത്തിനും ക്രൂരതയ്ക്കും വിധേയയാകുകയാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഭര്‍ത്താവ് സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് നിലവില്‍, മാതാപിതാക്കളോടൊപ്പമാണ് പരാതിക്കാരി ജീവിക്കുന്നത്. കൗൺസിലിംഗിലൂടെ ശരിയാക്കാൻ കഴിയുന്ന കാര്യമാണോ ഇതെന്ന് കോടതി അഭിഭാഷകനോട് ആരാഞ്ഞു. കൗൺസിലിംഗിന് ശ്രമിച്ചുവെന്നും ഭർത്താവ് സഹകരിക്കുന്നില്ലെന്നുമാണ് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇത് തന്റെ കുട്ടിയല്ലെന്ന നിലപാടില്‍ ഉറച്ച നിലപാടിലാണ് ഭര്‍ത്താവുള്ളത്.
കുഞ്ഞിനെ പ്രസവിക്കണോ വേണ്ടയോ എന്നതും സ്ത്രീയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. വിവാഹിതരായവരുടെ കേസാണിതെന്ന് വാദത്തിനിടെ കോടതി ഓര്‍മ്മിപ്പിച്ചു. ഇത് വിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ ഗർഭധാരണമാണെന്നും എന്നാൽ കുട്ടിയുടെ ഉത്തരവാദിത്തമുള്ള വ്യക്തി അത് ആഗ്രഹിക്കുന്നില്ലെന്നും അഭിഭാഷകൻ അറിയിച്ചതോടെയാണ് കോടതി ഭര്‍ത്താവിന് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. എന്തായാലും ഇനി ഭര്‍ത്താവിന്റെ മറുപടിക്കനുസരിച്ചായിരിക്കും കോടതിയുടെ അന്തിമ തീരുമാനമുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക