ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി പരിഗണിക്കപ്പെടുന്നയാളുമായ വിരാട് കോലിയോട് ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തെ പേടിയില്ലെന്ന് പാക്കിസ്ഥാൻ യുവതാരം നസിം ഷാ. ഒരു അഭിമുഖത്തിലാണ് കോലിയെ പേടിയില്ലെന്ന നസിം ഷായുടെ പ്രഖ്യാപനം. കോലിക്കെതിരെ ബോൾ ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും നസിം ഷാ വ്യക്തമാക്കി. പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന താരമാണ് പതിനേഴു വയസ്സ് മാത്രം പ്രായമുള്ള നസിം ഷാ.
‘ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടങ്ങൾ എക്കാലത്തും വൈകാരികമാണെന്നറിയാം. ഇത്തരം മത്സരങ്ങളിലെ പ്രകടനങ്ങളിലൂടെ താരങ്ങൾ നായകൻമാരും വില്ലൻമാരുമായി മാറുന്നതും അറിയാം. എന്തായാലും അവസരം കിട്ടുമ്പോൾ ഇന്ത്യയ്ക്കെതിരെ മികച്ച ബോളിങ് പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. തീർച്ചയായും പാക്കിസ്ഥാൻ ആരാധകരെ നിരാശരാക്കില്ല’ – നസിം ഷാ പറഞ്ഞു.
‘ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ, അദ്ദേഹത്തെ ഭയക്കുന്നില്ല. ഏറ്റവും മികച്ചവർക്കെതിരെ ബോൾ ചെയ്യുന്നത് എക്കാലവും ബുദ്ധിമുട്ടാണ്. പക്ഷേ, അത്തരം അവസരങ്ങൾ നമ്മുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇന്ത്യയ്ക്കും പ്രത്യേകിച്ച് കോലിക്കുമെതിരെ കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്’ – നസിം ഷാ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരിയിൽ ബംഗ്ലദേശിനെതിരെ ടെസ്റ്റിൽ ഹാട്രിക് നേടിയ നസിം ഷായുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇതോടെ, ടെസ്റ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും നസിം ഷാ സ്വന്തമാക്കി. 16 വർഷവും 359 ദിവസവും പ്രായമുള്ളപ്പോഴാണ് ഷാ ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. റാവൽപിണ്ടി ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലദേശിന്റെ രണ്ടാമിന്നിങ്സ് സ്കോർ 2ന് 124 എന്ന നിലയിൽ നിൽക്കെ നജ്മുൽ ഹുസൈൻ (38), തൈജുൽ ഇസ്ലാം (0), മഹ്മദുല്ല (0) എന്നിവരുടെ വിക്കറ്റെടുത്താണ് ഷാ ഹാട്രിക് നേടിയത്. പാക്കിസ്ഥാൻ ജയിച്ച ഈ മത്സരത്തിൽ കളിയിലെ കേമനും നസിം ഷാ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക