തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളെടുത്ത അധ്യാപികമാരെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ അക്കൗണ്ട് തുടങ്ങിയ നാല് വിദ്യാര്‍ഥികളെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ സൈബര്‍ പോലീസ് പരിശോധിക്കും. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാര്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിക്കുകയായിരുന്നു. അധ്യാപികമാരെ അധിക്ഷേപിച്ച പല ഗ്രൂപ്പുകളുടെയും അഡ്മിന്മാര് വിദ്യാര്‍ഥികളാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് അതീവ രഹസ്യമായാണ് പോലീസ് നടപടികള്‍ പുരോഗമിക്കുന്നത്. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അന്‍വര്‍ സാദത് നല്കിയ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കേരള വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.സ്കൂള്‍ കുട്ടികള്‍ക്കായി വിക്ടേഴ്സ് ചാനല്‍ വഴിയാണ് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചത്. അധ്യാപികമാരുടെ ക്ലാസുകള്‍ക്ക് അനുകൂലമായ പ്രതികരണവും ലഭിച്ചു. എന്നാല്‍ ചിലര്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കുകയും ചില ഫോട്ടോകള്‍ അശ്ലീല ചുവയോടെ പ്രചരിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക