കണ്ണൂര്‍: പമ്പ ത്രിവേണിയില്‍ നിന്ന് മണല്‍ ഉള്‍പ്പെടെ മാലിന്യം നീക്കം ചെയ്യുമ്പോൾ വനം വകുപ്പിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്. ഇതിന് ദുരന്തനിവാരണ സമിതി അദ്ധ്യക്ഷനായ കളക്ടറുടെ ഉത്തരവ് മതി. മണല്‍ വില്‍ക്കാനുള്ള അധികാരം ക്ലേസ് ആന്റ് സെറാമിക്സ് പ്രൊഡക്ട്സിന് നല്‍കിയിട്ടില്ല. വില്ക്കാന് അധികാരമില്ലെങ്കില്‍ മാലിന്യം നീക്കില്ലെന്ന ചെയര്മാന് ടി.കെ ഗോവിന്ദന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും മണല്‍ വില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം പമ്പയിലെ നിന്ന് മണല്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍ വിശദീകരണം തേടിയിട്ടുണ്ട്. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പരിഗണിക്കാതെ എന്തുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം മണല്‍ നീക്കം ചെയ്യാന്‍ ഉത്തവിട്ടെന്ന് ഹരിത ട്രബ്യൂണല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. മണല്‍ നീക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് പ്രത്യേക സമിതിയെ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക