തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കഴിഞ്ഞ് സ്കൂള്‍ എന്നുതുറക്കുമെന്ന് തീരുമാനമായില്ലെങ്കിലും സ്കൂള്‍ വിപണി മെല്ലെ ഉണര്‍ന്നു തുടങ്ങി. ബാഗുകളും യൂണിഫോമുമൊക്കെയായി തിരുവനന്തപുരം നഗരത്തിലെ കടകളെല്ലാം തയ്യാറായിക്കഴിഞ്ഞു.
സ്കൂള്‍ തുറക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പ് തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അദ്ധ്യായനത്തിനിടയ്ക്കും രക്ഷിതാക്കള്‍ കുട്ടികളുമായി സ്കൂള്‍ വിപണിയിലെത്തുകയാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റാച്യുവിലെ സ്കൂള്‍ വിപണി ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ വിലയേക്കാള്‍ 12 ശതമാനം വരെ വിലക്കിഴിവിലാണ് നോട്ട് ബുക്കുകള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സ്കൂള്‍ വിപണിയില്‍ വില്‍ക്കുന്നത്. 160 പേജിന്റെ വരയിട്ട ബുക്കിന് 30 രൂപയാണ് വില. വരയില്ലാത്ത ബുക്കിന് 19 രൂപ. എ ഫോര്‍ സൈസ് ബുക്കിന് 44 രൂപയാണ് വില.
കൂടാതെ ഇന്‍സ്ട്രുമെന്റ് ബോക്സ്, വാട്ടര്‍ബോട്ടില്‍, ഷൂ, ലഞ്ച് ബോക്സ്, റെയിന്‍ കോട്ട്, ടിഫിന്‍ ബോക്സ്, സ്കൂള്‍ ബാഗ് ,കുടകള്‍ എന്നിവയ്ക്കും വിലക്കിഴിവുണ്ട്.
ഇത്തവണ കണ്‍സ്യൂമര്‍ഫെഡിന്റെ സ്കൂള്‍ വിപണിയില്‍ ബാറ്റയുടെ പ്രത്യേക സ്റ്റാളും സജ്ജമാക്കിയിട്ടുണ്ട്. കമ്പനി ചെരുപ്പുകള്‍ നേരിട്ട് ഇവിടെനിന്നും വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക