സംസ്ഥാനത്ത് ഏറെ ചർച്ചയായ ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന ആരോപണത്തെ തുടർന്ന് അഞ്ചൽ സി.ഐ സി.എല്‍. സുധീറിനെ സ്ഥലം മാറ്റി. പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ സി.എല്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് മുൻപ് തന്നെ ആരോപണം ഉയർന്നിരുന്നു. ഉത്രക്ക് ആദ്യമായല്ല, രണ്ടാം തവണയാണ് പാമ്പ് കടി നിൽക്കുന്നതെന്നും കേസിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതല്ലാതെ അഞ്ചല്‍ സി.ഐ കാര്യമായ അന്വേഷണം ഒന്നും ഇതിന്മേൽ നടത്തിയിരുന്നില്ല.
ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിന്മേലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്രയുടെ മാതാപിതാക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനും വിമർശനം ഉയർത്തി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിനും ജോസഫൈൻ നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ കൊല്ലം റൂറൽ എസ്പി അന്വഷണം നടത്തണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമാണെങ്കിൽ അഞ്ചൽ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും ഉടൻ തന്നെ വനിതാകമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക