വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികൾക്ക് കേരളത്തിലേക്ക് എത്തണമെങ്കിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച സർട്ടിഫിക്കെറ്റ് കൂടി ഇനിമുതൽ വേണമെന്ന് സംസ്ഥാന സർക്കാർ. ഈ മാസം 20 മുതൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്കാണ് കൊവിഡ് നെഗറ്റീവ് പരിശോധനാഫലം കയ്യിലുണ്ടാകണമെന്ന നിബന്ധന സർക്കാർ ഏർപ്പെടുത്തിയത്.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആളുകൾ തിരിച്ചെത്തിയതോടെ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണിതെന്ന് റിപ്പോർട്ട് ചെയ്യുന്നു. 48 മണിക്കൂറിനുളളിൽ നടത്തിയ പരിശോധനാഫലമാണ് ഇതിനായി നൽകേണ്ടത്.
ചില ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യയുടെ ആറു ശതമാനത്തിനുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് രോഗബാധയുമായി എത്തുന്ന പ്രവാസികൾ മൂന്ന് ശതമാനമായെന്നാണ് സംസ്ഥാന ഗവൺമെന്റിന്റെ കണ്ടെത്തൽ.
ഇത് തുടർന്നാൽ കേരളത്തിൽ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും അതിനാലാണ് പരിശോധന കർശനമായി നടപ്പാക്കാൻ പോകുന്നതെന്നും പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ വിവിധ സംഘടനകൾക്ക് അയച്ച എഴുത്തിൽ വിശദമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക