ഉത്രയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തിയിരുന്നതായി മൊഴി. അടൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സൂരജിനെതിരെ മൊഴി നൽകിയത്. ഉത്രയെ കടിച്ച പാമ്പ് ഏതാണെന്ന്, ഏത് ഇനത്തിൽ പെട്ടതാണെന്ന് സൂരജ് പറഞ്ഞില്ല. ഏത് തരം പാമ്പാണ് കടിച്ചതെന്ന് അറിയാത്തതിനാൽ തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. എന്നാൽ ഇതിനോടും വളരെ ഉദാസീനമായിരുന്നു സൂരജിന്റെ സമീപനം. ഒന്നരമണിക്കൂറിന് ശേഷമാണ് ആംബുലൻസ് വരുത്തി തിരുവല്ലയിലേക്ക് കൊണ്ടുപോയതെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.
അടൂരിലെയും തിരുവല്ലയിലെയും ആശുപത്രികളിലെ ഡോക്ടർമാരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. തിരുവല്ലയിൽ എത്തിയ ക്രൈം ബ്രാഞ്ച് സംഘം കൂടുതൽ ഡോക്ടർമാരുടെ മൊഴിയെടുത്തു. കൂടാതെ മറ്റൊരു സംഘം ഉത്രയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു.
ചാവർകോട് സുരേഷിൽനിന്ന് 10000 രൂപയ്ക്കു വാങ്ങിയ അണലിയെക്കൊണ്ട് സൂരജ് ഉത്രയെ കടിപ്പിക്കുകയായിരുന്നെന്നും മരണം ഉറപ്പാക്കാനായി ആശുപത്രിയിലെത്തിക്കുന്നത് മനഃപൂർവം വൈകിപ്പിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക