സോള്‍ : ഏഷ്യന്‍ ഉപഭൂഖണ്ഡത്തെ യുദ്ധഭീതിയിലാഴ്ത്തി വീണ്ടും ഇരുകൊറിയകളും തമ്മില്‍ സംഘര്‍ഷം മൂർച്ഛിക്കുന്നു. ദക്ഷിണ കൊറിയയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നതു മറ്റാരുമല്ല, ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് തന്നെയാണ്. അതിര്‍ത്തിയില്‍ ഉത്തര കൊറിയയ്ക്കെതിരായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ചാണു കിം യോ ജോങ്ങിന്റെ ക്ഷോഭപ്രകടനം.
കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയിലും ഭരണകൂടത്തിലും കിം ജോങ് ഉന്‍ കഴിഞ്ഞാലുള്ള അധികാരകേന്ദ്രം കിം യോ ആണ്. പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാനുള്ള നിര്‍ദേശം സൈന്യത്തിനു നല്‍കുമെന്ന് അവര്‍ ടിവി സന്ദേശത്തില്‍ പറഞ്ഞു. ശത്രുവിനെതിരെ അടുത്ത നടപടി സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കിം ജോ യോങ് പറഞ്ഞത്. പാഴ്വസ്തുക്കള് ചവറ്റുകൊട്ടയില്‍ തള്ളണം. പരമാധികാരിയായ കിം ജോങ് ഉന്നും പാര്‍ട്ടിയും രാജ്യവും തനിക്ക് നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച് ശത്രുവിനെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യോങ് പറഞ്ഞു.
കിമ്മിന്റെ സഹോദരി ഭീഷണി മുഴക്കിയതിനു പിന്നാലെ ദക്ഷിണകൊറിയയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഞായറാഴ്ച അടിയന്തര യോഗം ചേര്‍ന്നു. ഏതു തരത്തില്‍ പ്രതികരിക്കണമെന്ന് ഉന്നതനേതാക്കള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു ചര്‍ച്ച നടത്തിയത്. കരാറുകള്‍ പാലിക്കാന്‍ ഉത്തര കൊറിയ തയാറാകണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ അതീവഗൗരവത്തോടെയാണു നിരീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഏതു സാഹചര്യവും നേരിടാന്‍ ദക്ഷിണ കൊറിയന്‍ സൈന്യം തയാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള കുപ്രചാരണങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ അന്ത്യശാസനം നല്‍കിയതിനു പിന്നാലെ ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിര്‍ത്തലാക്കുന്നതായി ഉത്തര കൊറിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ ഔദ്യോഗിക ആശയവിനിമയ ബന്ധങ്ങളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായും നടപടി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഉത്തര കൊറിയ അറിയിച്ചു. ജൂണ്‍ 9 ന് ഉച്ചയ്ക്ക് 12 മുതല്‍ വര്‍ക്കേഴ്സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ബ്ലൂ ഹൗസും തമ്മിലുള്ള ഹോട്ലൈന് സംവിധാനം ഉള്‍പ്പെടെയുള്ളവ വിച്ഛേദിക്കുമെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരു രാജ്യത്തെയും സൈനികര്‍ തമ്മിലുള്ള ആശയവിനിമയവും നിര്‍ത്തിയിരുന്നു.
ഉത്തര കൊറിയയില്‍ നിന്ന് കടന്ന് ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ അഭയം നേടിയവര്‍ കിം ജോങ് ഉന്‍, സഹോദരി കിം ജോ യോങ് എന്നിവര്‍ക്കെതിരെ ലഘുലേഖകള്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയിലേക്ക് പറത്തിവിടുന്നതാണ് ഉത്തര കൊറിയയെ പ്രധാനമായും ചൊടിപ്പിച്ചത്. ലഘുലേഖകള്‍ ബലൂണില്‍ കെട്ടിയാണ് പറത്തുന്നത്. ഇത്തരത്തില്‍ അഞ്ചുലക്ഷത്തോളം ലഘുലേഖകള്‍ ബലൂണില്‍ കെട്ടി പറത്തിയതായി ഉത്തര കൊറിയ ആരോപിച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവ നയം, കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ഭരണം, പൗരവകാശങ്ങളുടെ ലംഘനം എന്നിവയ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഓരോ ലഘുലേഖയുടെയും ഉള്ളടക്കം.
അതേസമയം ദക്ഷിണകൊറിയയെ ബലിയാടാക്കി അമേരിക്കയുമായി വിലപേശാനാണ് ഉത്തര കൊറിയ ശ്രമിക്കുന്നതെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആണവനിര്‍വ്യാപന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന ഉപരോധം കോവിഡ് കാലത്ത് ഉത്തരകൊറിയയെ വലയ്ക്കുകയാണ്. ഉപരോധത്തില്‍ ഇളവു നേടുകയെന്ന ലക്ഷ്യവും ദക്ഷിണ കൊറിയയ്ക്കെതിരായ ഭീഷണിക്കു പിന്നിലുണ്ടെന്നാണു വിലയിരുത്തല്‍. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് അതിര്‍ത്തി അടച്ചിട്ട് വാണിജ്യബന്ധം വിച്ഛേദിക്കേണ്ടിവന്നത് ഉത്തര കൊറിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.
കൊറിയ മുറിഞ്ഞതിന്റെ ചരിത്രം
1910 മുതല്‍ ജപ്പാന്റെ കോളനി ആയിരുന്നു കൊറിയ. 35 വര്‍ഷം ജപ്പാന് സൈന്യത്തിന്റെ തേര്‍വാഴ്ചയായിരുന്നു കൊറിയയില്‍. അടിമത്തം കൊടികുത്തി വാണ നാളുകള്‍. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ അസ്ഥിവാരം തോണ്ടി. ആഗോള ശക്തികളായ യുഎസും സോവിയറ്റ് യൂണിയനും ജപ്പാനില്‍ നിന്ന് കൊറിയ പിടിച്ചെടുത്തു. അക്ഷാംശ രേഖയെ അതിര്‍ത്തിയാക്കി ഇവര്‍ കൊറിയയെ രണ്ടായി മുറിച്ചു. വടക്കന്‍ കൊറിയയില്‍ സോവിയറ്റ് യൂണിയനും തെക്കന്‍ കൊറിയയില്‍ അമേരിക്കയും കൊടി നാട്ടി. വടക്കന്‍ കൊറിയയില്‍ അങ്ങനെ കമ്യൂണിസ്റ്റ് ഭരണമായി. തെക്കന്‍ കൊറിയ മുതലാളിത്തത്തോടും ചായ്വ് പുലര്‍ത്തി. മധ്യവര്‍ഗം തെക്കോട്ടു പലായനം ചെയ്തു. കര്‍ഷകരും തൊഴിലാളികളും വടക്കു തന്നെ നിലയുറപ്പിച്ചു.
ശീതയുദ്ധം കൊടുമ്പിരികൊണ്ടതോടെ കൊറിയന്‍ മണ്ണില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും കടിപിടി കൂടി. ഒടുവില്‍ 1950 ല്‍ അത് തുറന്ന യുദ്ധമായി മാറി. ഉത്തര കൊറിയയ്ക്കുവേണ്ടി സോവിയറ്റ് യൂണിയന് പട്ടാളത്തെയിറക്കി. അമേരിക്ക ദക്ഷിണ കൊറിയയ്ക്കൊപ്പം ചേര്‍ന്നു. ചൈനയും ഉത്തര കൊറിയയ്ക്കൊപ്പം ചേര്‍ന്നതോടെ പൂര്‍വ ഏഷ്യയാകെ യുദ്ധഭൂമിയായി മാറി. 20 ലക്ഷത്തിലേറെ പേരാണ് കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഒടുവില്‍ 1953 ല്‍ യുദ്ധം അവസാനിപ്പിച്ച് ഉടമ്പടി തയാറാക്കി. ഉത്തര കൊറിയ ഒപ്പുവച്ചെങ്കിലും ദക്ഷിണ കൊറിയ അംഗീകരിച്ചില്ല. അതായത്, സാങ്കേതികമായി കൊറിയകള്‍ തമ്മില്‍ യുദ്ധം തുടരുകയായിരുന്നു.
യുദ്ധത്തില്‍ വീണത് ആയിരങ്ങള്‍
അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ കണക്കനുസരിച്ച് 33686 അമേരിക്കന്‍ സൈനികര്‍ യുദ്ധത്തിലും 2830 പേർ യുദ്ധക്കളത്തിനു പുറത്തും കൊല്ലപ്പെട്ടു. ചൈനീസ് പട്ടാളം ഇടപെട്ട 1950 നവംബർ ഒന്നിനു മുമ്പുവരെ 8516 അമേരിക്കന്‍ സൈനികര്‍ക്കാണു ജീവാപായം ഉണ്ടായത്. ബാക്കിയുള്ളവര്‍ അതിനു ശേഷമാണ് കൊല്ലപ്പെട്ടത്. ദക്ഷിണകൊറിയയുടെ 137899 സൈനികരും 373599 നാട്ടുകാരും കൊല്ലപ്പെട്ടു. ചൈനയുടെ പീപ്പിള്‍ വൊളന്ററി ആര്‍മിയിലെ നാലുലക്ഷത്തോളം പേര് കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അഞ്ചുലക്ഷത്തിനടത്ത് ആളുകള്‍ക്കു പരുക്കേറ്റു. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയില്‍ 215,000 പേര് കൊല്ലപ്പെടുകയും മൂന്നുലക്ഷത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍ ചൈനീസ് കണക്കുകള്‍ പ്രകാരം പീപ്പിള്‍സ് വൊളന്ററി ആര്‍മിയിലെ 1,14,000 പേര് മാത്രമാണു കൊല്ലപ്പെട്ടത്. അതേസമയം നാലുലക്ഷം അമേരിക്കന്‍ സൈനികരും ആറരലക്ഷത്തോളം ദക്ഷിണ കൊറിയന്‍ സൈനികരും മൂന്നു ലക്ഷത്തിനടുത്ത് യുഎന്‍ സൈനികരും യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ടുവെന്നാണ് ചൈന വ്യക്തമാക്കിയത്. ഇരുഭാഗത്തുമായി ഒരുകോടിയിലേറെ ആളുകള്‍ മരിച്ചുവീണുവെന്നാണ് യുദ്ധത്തെക്കുറിച്ചു പഠനം നടത്തിയവരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക