ഒരു യാത്ര പോകാന്‍ എന്തൊക്കെ തയ്യാറെടുപ്പുകളാണ്. പണത്തിന്റെ കാര്യം പറയുകയും വേണ്ട. പക്ഷേ ഇതുപോലുള്ള പ്രശ്നങ്ങളെയൊക്കെ അകറ്റിനിര്‍ത്തി കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്താല്‍ യാത്രകള്‍ അതിമനോഹരമാവുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിക്കുകയാണ് രണ്ട് മലയാളികള്‍. മലപ്പുറം സ്വദേശിനി താരയും ഭര്‍ത്താവ് പാലക്കാട് സ്വദേശി ഗൗതം രാജനുമാണ് അവര്‍.
ചിലവു ചുരുക്കി ഇരുവരും ഇതുവരെ സന്ദര്‍ശിച്ചത് ഇരുപതോളം രാജ്യങ്ങളാണ്. ഒരുപാട് യാത്രകള്‍ ചെയ്യണമെന്നൊന്നും ആദ്യം മനസിലുണ്ടായിരുന്നില്ല. വിവാഹശേഷം രാജസ്ഥാനില്‍ പോയതാണ് വഴിത്തിരിവായത്. പിന്നീട് വീണ്ടും യാത്ര ചെയ്തു. അങ്ങനെ യാത്രകളുടെ എണ്ണം നീണ്ടു. കാശ്മീരിലേക്കായിരുന്നു ഒരുമിച്ചുള്ള ആദ്യയാത്ര. 2014 ഡിസംബറിലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. അതിനും മുമ്പ് 2014 ഏപ്രിലിലായിരുന്നു കാശ്മീര്‍ യാത്ര. കല്ല്യാണം ഉറപ്പിച്ചിരുന്ന സമയം. ഗൗതമും അച്ഛനും അമ്മയും ചേര്‍ന്ന് ഒരു കാശ്മീര്‍ യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. ഇവര്‍ക്കൊപ്പം താരയേയും കൂട്ടുകയാണുണ്ടായത്.
രാജസ്ഥാന് യാത്ര കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം തായ്ലന്ഡില് പോയതായിരുന്നു ഒരുമിച്ചുള്ള ആദ്യ ഇന്റര്‍നാഷണല്‍ യാത്ര. ജോലി സംബന്ധമായി ഗൗതം ബംഗളൂരുവിലും താര കേരളത്തിലുമായിരുന്നു. യാത്രകളാണ് രണ്ടുപേരും ഒരുമിച്ച് ചെലവഴിക്കുന്ന സമയങ്ങള്‍. കൂടുതല്‍ കാശുമുടക്കിയുള്ള യാത്രകള്‍ക്ക് നിവൃത്തിയില്ലാതിരുന്നതാണ് ചെലവുകുറച്ചുള്ള യാത്രകളിലേക്ക് നയിച്ചത്. ഒരു വര്‍ഷം വരെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പോകാനുദ്ദേശിക്കുന്ന രാജ്യത്തെക്കുറിച്ച് നന്നായി പഠിക്കും. ഇന്റര്‍നെറ്റ് തന്നെയാണാശ്രയം. ഇന്ത്യയ്ക്കകത്താണ് യാത്രയെങ്കില്‍ തീവണ്ടിയെത്തന്നെയാണ് ആശ്രയിക്കാറ്. യാത്രയ്ക്കായി അതാത് രാജ്യങ്ങളിലെ പൊതുഗതാഗതസംവിധാനം തന്നെ ഉപയോഗിക്കും.
അഞ്ചുവര്‍ഷം കൊണ്ടാണ് ഇരുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. പോയതില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നൊന്നില്ലെങ്കിലും ചില തെറ്റിദ്ധാരണകള്‍ മാറ്റിയ സ്ഥലമുണ്ടെന്ന് താര പറയുന്നു. യാത്ര ചെയ്യുന്നത് അപകടകരം എന്ന് പലരും പറഞ്ഞിരുന്ന ഇടമായിരുന്നു ഇറാനെന്നും എന്നാല്‍ അവിടെയെത്തിയപ്പോഴാണ് അതെല്ലാം വെറുതേയാണെന്ന് മനസിലായതെന്നും താര പറഞ്ഞു.
യാത്രകള്‍ വെറുതേ ചെയ്യാതെ അവയുടെയെല്ലാം വിശേഷങ്ങള്‍ പങ്കുവെയ്ക്കാനായി ‘ക്ലൂലെസ് കോംപസ്’ എന്ന പേരില്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളും ഇരുവര്‍ക്കുമുണ്ട്. ഇതേപേരില്‍ കുറച്ചുനാള്‍ മുമ്പ് ഒരു യൂ ട്യൂബ് അക്കൗണ്ടും ഇവര്‍ തുടങ്ങിയിരുന്നു. പോകുന്ന സ്ഥലങ്ങളുടെയെല്ലാം ചിത്രങ്ങള്‍ എടുത്തുവെയ്ക്കുമെന്നല്ലാതെ ബ്ലോഗോ വ്ളോഗോ ചെയ്യുന്ന കാര്യം ഇരുവരുടേയും മനസിലില്ലായിരുന്നു. അതിനൊരു മാറ്റം വരുത്തിയത് മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ച തങ്ങളുടെ ലേഖനമായിരുന്നെന്ന് താര പറഞ്ഞു. അതോടുകൂടിയാണ് യാത്രകളുടെ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെയ്ക്കാന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
വര്‍ഷാദ്യം കലണ്ടര്‍ കിട്ടുമ്പോഴേക്കും അവധി ദിനങ്ങള്‍ നോക്കിവെയ്ക്കും. കുടുംബത്തിലുള്ളതടക്കം മറ്റ് പരിപാടികളൊക്കെ മാറ്റിവെച്ചാണ് യാത്രയ്ക്കുള്ള സമയം കണ്ടെത്തുന്നത്. ഇന്ത്യയെ അപേക്ഷിച്ച് തെരുവുകളുടെ വൃത്തിയുടെ കാര്യത്തില്‍ മറ്റുരാജ്യക്കാര്‍ ഏറെ മുന്നിലാണെന്നാണ് താരയുടെ പക്ഷം. ബംഗളൂരുവിലാണ് ഇരുവരും താമസിക്കുന്നത്. ഓട്ടോമൊബൈല്‍ എഞ്ചിനീയറാണ് ഗൗതം. സ്വതന്ത്ര എഴുത്തുകാരിയാണ് താര. ലോക്ക് ഡൗണായതിനാല്‍ കേരളത്തിലേക്കുള്ള വരവ് നിന്നുവെന്ന് താര പറയുന്നു. ഈ വര്‍ഷം നവംബറില്‍ ജപ്പാനിലേക്കൊരു യാത്ര ഇരുവരുടേയും മനസിലുണ്ട്. കോവിഡ് 19 ഭീതിയൊക്കെ ഒഴിഞ്ഞ് ആ യാത്ര സഫലമാവുമെന്ന പ്രതീക്ഷയിലാണ് ഗൗതവും താരയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക