തൃശൂർ∙ ഫ്രിജ് വാങ്ങുമ്പോൾ ഫ്രീസർ മുകളിലുള്ളതു വേണോ, താഴെയുള്ളതു വേണോയെന്നാലോചിച്ചു തല ‘ചൂടാക്കേണ്ട’. സിന്ധുവിന്റെ നാടൻ ഫ്രിജ് ആർക്കും പരീക്ഷിക്കാം. പച്ചക്കറി രണ്ടാഴ്ച വരെ കേടാകാതിരിക്കും. ഇഷ്ടികയും മണ്ണും മണലുമുപയോഗിച്ച് ഫ്രിജ് നാട്ടിൽ തരംഗമാണ്. എസ്എസ്എയിൽ ജോലി ചെയ്യുന്ന ഫിസിക്സ് അധ്യാപകൻ വേലൂർ ദേവസ്വംപറമ്പിൽ വേണുഗോപാലന്റെ ഭാര്യ സിന്ധുവാണ് വീട്ടിൽ നാടൻ ഫ്രിജുണ്ടാക്കിയത്. പ്രകൃതിയെ ഉപദ്രവിക്കാതെ ജീവിക്കണമെന്ന ആഗ്രഹമാണ് ഈ ദമ്പതികൾക്ക്. ഓസോൺ പാളികളെ നശിപ്പിക്കുന്നതിൽ ഒരു പങ്ക് നമ്മുടെ ഫ്രിജും ഏസിയുമാണു ചെയ്യുന്നതെന്ന തിരിച്ചറിവുള്ളതിനാൽ ഫ്രിജ് വാങ്ങാൻ തോന്നിയില്ല.
അഞ്ചുവർഷമായി പ്രകൃതിദത്ത ഫ്രിജ് എന്ന ആശയം മനസ്സിൽ കൊണ്ടുനടന്ന ഇവർക്ക് കോവിഡ് ലോക്ഡൗൺ കാലത്താണ് അതു നടപ്പാക്കാൻ അവസരം കിട്ടിയത്. വീടു നിർമിച്ച ശേഷം ബാക്കി വന്ന ഇഷ്ടിക, മണൽ ഇവകൊണ്ടാണു ഫ്രിജ് നിർമാണം. ഇഷ്ടികകൊണ്ട് വീടിന്റെ വർക്ക് ഏരിയയോടു ചേർന്ന് ഒരു തറകെട്ടി. ഇതിനുമുകളിൽ രണ്ടു പാളികളായി ചുറ്റും ചുമർകെട്ടി ഒരു പെട്ടിയുണ്ടാക്കി. ഈ പാളികൾക്കിടയിൽ മണൽ നിറച്ചു. മുകളിൽ നല്ല അടച്ചുറപ്പുള്ള ചട്ടക്കൂടുണ്ടാക്കി. അതിൽ ചണം കൊണ്ടുള്ള അടപ്പ്. ഇത്രയുമായപ്പോൾ സിന്ധുവിന്റെ നാടൻ ഫ്രിജ് തയ്യാർ. വൈദ്യുതി ആവശ്യമില്ല. ദിവസവും രാവിലെയും വൈകിട്ടും മണൽ നനച്ചുകൊടുക്കണം. മണലിന്റെ ഈർപ്പം ബാഷ്പീകരിക്കാൻ ബോക്സിനകത്തെ ചൂട് വലിച്ചെടുക്കും. അപ്പോൾ ഫ്രിജ് നന്നായി തണുക്കും പച്ചക്കറിയും. അത്രയേയുള്ളു ശാസ്ത്രം.
ഉറുമ്പും മറ്റും കയറാതിരിക്കാൻ ട്രേകളിൽ പൊളിത്തീൻ കവർ കൊണ്ടു പൊതിഞ്ഞാണു പച്ചക്കറികളും പഴങ്ങളും വയ്ക്കുക. കവറിൽ കുറച്ചു തീരെച്ചെറിയ ദ്വാരങ്ങളിടും. പിറ്റേന്നു പച്ചക്കറിയെടുക്കുമ്പോൾ കവറിൽ ഈർപ്പം പറ്റിപ്പിടിച്ചിട്ടുണ്ടാവും. യഥാർഥ ഫ്രിജിലേതുപോലെ തന്നെ. പച്ചക്കറിയും പഴവും രണ്ടാഴ്ച വരെയും പാൽ രണ്ടു ദിവസം വരെയും ഈ ഫ്രിജിൽ കേടാവാതിരിക്കുന്നുണ്ടെന്നു സിന്ധുവും വേണുഗോപാലും സാക്ഷ്യപ്പെടുത്തുന്നു. മൈക്രോവേവ് അവ്ൻ വേണ്ടെന്നുവച്ച് ചൂടാറാപ്പെട്ടി ഉപയോഗിക്കുന്ന ശീലമുണ്ട് സിന്ധുവിനും കുടുംബത്തിനും. ‘പ്രകൃതിയെ നമ്മളും കൂടി ദ്രോഹിക്കേണ്ടല്ലോ’ സിന്ധുവും വേണുഗോപാലനും ഒരേ വാക്ക്; ഒരേ മനസ്സ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക