സിനിമയിലെ നായക സങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. മികച്ച സിനിമ എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്ത ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പന് നായരായി ബിജു മേനോനും കോശിയായി പൃഥ്വിരാജും തകര്‍ത്തഭിനയിച്ച സിനിമ എല്ലാവരെയും ആവേശം കൊള്ളിച്ചിരുന്നു. അനാര്‍ക്കലിക്കു ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത്. ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്. തന്റെ മുന്‍സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായുളള ഒരു തിരക്കഥയായിരുന്നു സച്ചി എഴുതിയിരുന്നത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിതീര്ന്ന സമയത്ത് അയ്യപ്പന് നായരായി മോഹന്‍ലാലിനെയാണ് ആദ്യം മനസില്‍ വന്നതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ താരമൂല്യം ആ കഥാപാത്രത്തിന് തടസമാകുമെന്ന് തോന്നിയെന്നും സംവിധായകന് പറഞ്ഞു. പിന്നീടാണ് ആ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്താൻ ബിജു മേനോന് സാധിക്കുമെന്ന് തോന്നിയതും പ്രതീക്ഷകൾക്കപ്പുറം ബിജുമേനോൻ അയ്യപ്പൻ നായരായി ജീവിച്ചെന്നും സച്ചി പറഞ്ഞിരുന്നു.
സിനിമ വിജയമായ സമയത്ത് തന്നെ അയ്യപ്പനും കോശിയും റീമേക്ക് അവകാശം വിറ്റുപോയിരുന്നു. ബോളിവുഡില്‍ ജോണ്‍ എബ്രഹാമും, തമിഴില്‍ നിര്‍മ്മാതാവ് കതിരേശനുമായിരുന്നു ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. തമിഴില്‍ കോശിയായി കാര്‍ത്തിയുടെയും അയ്യപ്പന് നായരായി പാര്‍ത്ഥിപന്റെയും പേരുകളായിരുന്നു സംവിധായകന് നിർദേശിച്ചതെന്ന് വാർത്തകൾ വന്നു. ബോളിവുഡില്‍ കോശിയുടെ റോളിലേക്ക് ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന് എന്നിവരുടെ പേരുകളും അയ്യപ്പന് നായരായി നാനാ പടേക്കറിന്റെ പേരും സച്ചി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക