2011ല്‍ നടന്ന ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി രംഗത്തെത്തിയത്. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയുമായി. ഇപ്പോൾ മഹിന്ദാനന്ദ അലുത്ഗമഗെയെന്ന മുന്‍ മന്ത്രിയുടെ ആരോപണത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് 2011ലെ ലോകകപ്പിലെ ക്യാപറ്റനുമായ കുമാര്‍ സങ്കക്കാരയും അന്നത്തെ ടീമിലെ പ്രധാന ബാറ്റ്സ്മാനായ മഹേള ജയവർധനെയും.
2011 ലോകകപ്പ് ഫൈനലില്‍ ഒത്തു കളി നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ അദ്ദേഹം ഇത് ഐസിസിക്കും ആന്റി കറപ്ക്ഷന് വിഭാഗത്തിനും സെക്യൂരിറ്റി യൂണിറ്റിനും ഹാജരാക്കണമെന്ന് സംഗക്കാര പറയുന്നു. എങ്കില്‍ ഈ വാദങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സാധിക്കുമെന്നും സങ്കക്കാര ട്വിറ്ററില്‍ കുറിച്ചു.
ഫൈനലില്‍ ചില ഗ്രൂപ്പ് താരങ്ങള്‍ തീര്‍ച്ചയായും ഒത്തുകളിയില്‍ പങ്കാളികളായിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ ശ്രീലങ്കയായിരുന്നു ലോക ചാംപ്യന്മാര് ആവേണ്ടത്. ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ രാജ്യത്തെയോര്‍ത്ത് പുറത്തുവിടാന്‍ സാധിക്കില്ലെന്നായിരുന്നു അലുത്ഗമകെയുടെ വാദം.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു ലോകകപ്പ് ഫൈനല്‍ നടന്നത്. അന്നു ധോണിയുടെയും ഗംഭീറിന്റെയും ബാറ്റിങ് മികവിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. കഴിഞ്ഞ ദിവസം ലങ്കയുടെ മറ്റൊരു ഇതിഹാസ ബാറ്റ്സ്മാനും മുന്‍ നായകനുമായ മഹേല ജയവര്‍ധനെയും മന്ത്രിയുടെ ആരോപണത്തോട് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഉടനെയെങ്ങാനും വരാനിരിക്കുന്നുണ്ടോ? ഇതിനു മുന്നോടിയായുള്ള സര്‍ക്കസ് ഇപ്പോള്‍ തന്നെ തുടങ്ങിയെന്നു തോന്നുന്നു. പേരുകളും തെളിവുകളും എവിടെയെന്നായിരുന്നു ജയവർധനെയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക