ചങ്ങനാശേരി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം, അധ്യാപന സമയം, പ്രവർത്തന രീതികൾ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് ആശയക്കുഴപ്പവും അനിശ്ചിതത്വവുമുണ്ടാക്കിയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോളജുകളുടെ അധ്യയന നിലവാരത്തെയും നിലനിൽപ്പിനെയും ബാധിക്കുന്ന ഉത്തരവ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ എൻഎസ്എസ് ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് 106–ാമത് ബജറ്റ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു സുകുമാരൻ നായർ.
എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 16 മണിക്കൂർ ജോലിയുണ്ടെങ്കിലേ അധ്യാപക തസ്തിക അനുവദിക്കാവൂ എന്നാണ് പുതിയ ഉത്തരവ്. 9 മണിക്കൂറിൽ കൂടുതൽ ജോലിഭാരമുണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാനും പിജി കോഴ്സിന് കുറഞ്ഞത് 5 അധ്യാപകരെ നിയമിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുവേണ്ടിയുള്ള ഈ നിയമനരീതിക്കാണ് ഇപ്പോൾ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കു വേണ്ടി സേവനം നടത്തുന്ന പ്രസ്ഥാനങ്ങൾ, മാനേജ്മെന്റുകൾ എന്നിവയുമായി ചർച്ച നടത്താതെയുള്ള പരിഷ്കാരങ്ങൾ വിദ്യാഭ്യാസ മേഖലയെ തകർക്കും. സെക്കൻഡറി, ഹയർ സെക്കൻഡറി ഏകോപനം ലക്ഷ്യമിട്ടുള്ള നടപടികൾ ഇതിനുദാഹരണമാണ്. നിയമപരമായും അല്ലാതെയും നിലപാടുകൾ സ്വീകരിച്ചു വരികയാണെന്നും സുകുമാരൻ നായർ പറഞ്ഞു.
ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച് സുപ്രീം കോടതിയിലെ കേസിൽ എൻഎസ്എസ് സജീവമാണ്. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും നല്ല നയങ്ങളോട് സഹകരിക്കുകയും ചെയ്യുക എൻഎസ്എസിന്റെ പൊതുനയമാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകളോട് അതേ നയം ഇനിയും തുടരുമെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക