കണ്ണൂര്‍ പായം പഞ്ചായത്തില്‍ മരിച്ച സ്ത്രീയുടെ സാമൂഹ്യ സുരക്ഷാ പെന്ഷന് തട്ടിയെടുത്തതായി ആരോപണം. ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവും ഇരിട്ടി റൂറല്‍ ബാങ്ക് കലക്ഷന്‍ ഏജന്്റുമായ വനിതക്കെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ തന്റെ ഭാര്യയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കബളിപ്പിച്ച് സംഭവത്തില്‍ കുടുക്കുകയായിരുന്നു എന്നാണ് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്റെ നിലപാട്.
പായം അളപ്രയില്‍ മാര്‍ച്ച് ഒന്‍പതിന് മരണമടഞ്ഞ തോട്ടത്താന്‍ കൗസു നാരായണന്റെ അഞ്ചു മാസത്തെ വാര്‍ധക്യകാല പെന്ഷന് കുടുംബം അറിയാതെ ഏപ്രില്‍ മാസം ഒപ്പിട്ടു വാങ്ങിയെന്നാണ് ആരോപണം. പായം പഞ്ചായത്ത് പ്രസിഡന്റായ ആശോകന്റെ ഭാര്യ കൂടിയായ ബാങ്ക് കലക്ഷന്‍ ഏജന്റ് സ്വപ്നക്ക് എതിരെയാണ് ആക്ഷേപം. ബാങ്ക് രേഖകളില്‍ 6100 രൂപ പെന്ഷന് വാങ്ങിയതിന്റെ തെളിവും കൗസുവിന്റെ മകള്‍ ടി. അജിതയും മരുമകന് കെ.ബാബുവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.
ഏപ്രില്‍ ആദ്യവാരം പ്രദേശത്തെ ക്ഷീരോത്പ്പാദക സഹകരണ സംഘത്തില്‍ വെച്ചാണ് പെന്ഷന് വിതരണം ചെയ്തത്. “ഇരിട്ടി റൂറല്‍ ബാങ്ക് വഴിയാണ് പെന്ഷന് കിട്ടിക്കൊണ്ടിരുന്നത്. വാര്‍ധക്യകാല അസുഖം മൂലം അമ്മയുടെ പെന്ഷന് തുക വീട്ടിലെത്തിച്ച് ഒപ്പിടുവിക്കുകയായിരുന്നു പതിവ്. പെന്ഷന് വിതരണ കേന്ദ്രത്തില്‍ വെച്ച് അര്‍ഹതപ്പെട്ടവരുടെ പേര് വായിക്കുന്നവരുടെ കൂട്ടത്തില്‍ അമ്മയുടെ പേരും ഉണ്ടായിരുന്നതായി പിന്നീട ചിലര്‍ പറഞ്ഞപ്പോഴാണ് സംശയം തോന്നിയതെന്ന് ” അജിത പറയുന്നു. ഒരു വര്‍ഷം മുന്മ്ബ് മരിച്ചയാളുടെ പെന്‍ഷനും സമാനമായ രീതിയില്‍ വാങ്ങിയെന്ന് സംശയിക്കുന്നതായി കുടുംബം പറയുന്നു.
പെന്ഷന് വിതരണത്തിനായി ചുമതലപ്പെടുത്തിയ ബാങ്ക് കളക്ഷന്‍ ഏജന്റ് കുടുംബം പണം ഒപ്പിട്ടുവാങ്ങിയതായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ തുടര്‍ന്ന് പെന്ഷന് വാങ്ങിയവരുടെ വിവരങ്ങള്‍ എല്ലാം സര്‍ക്കാറിന്റെ വെബ്സൈറ്റില്‍ അപ്പ്ലോഡ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ ചിലര്‍ കബളിപ്പിച്ച് തങ്ങളെ കുടുങ്ങിയതാണ് എന്നാണ് പായം പഞ്ചായത്ത് പ്രസിഡണ്ട് അശോകും ഭാര്യ സ്വപ്നക്കും പറയാനുള്ളത്.
പെന്ഷന് വിതരണത്തിനായി കൗസു നാരായണന്റെ പേര് വിളിച്ചപ്പോള്‍ ആരോ പണം ഒപ്പിട്ടു വാങ്ങി. അത് ആരാണെന്ന് ഓര്‍മ്മയില്ല. “കൗസു നാരായണന് മരിച്ച കാര്യം തന്റെ ഭാര്യക്ക് അറിയില്ല. കുറെ പേരുടെ പെന്ഷന് വിതരണത്തിനായുള്ള തിരക്കില്‍ പണം ഒപ്പിട്ടു വാങ്ങിയ ആളെ പരിശോധിച്ചില്ല. മറ്റാരെ കൊണ്ടോ പണം ഒപ്പിട്ട് വാങ്ങിച്ച് തങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചതിയില്‍ പെടുത്തുകയായിരുന്നു, ” പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന് ന്യൂസ് 18 നോട് പറഞ്ഞു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.എം കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മരിച്ചവരുടെ കള്ളവോട്ട് ചെയ്യുന്നത് പോലെ മരിച്ചവരുടെ പെന്ഷന് തുക സി.പി.എം ഭരിക്കുന്ന ബാങ്കുകളില്‍ തട്ടിയെടുക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണെന്നും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്‍്റ് സതീശന് പാച്ചേനി ആക്ഷേപിച്ചു.
നിരവധി മരണപ്പെട്ട വരുടെ ക്ഷേമ പെന്‍ഷനുകള്‍ തലശ്ശേരിയിലെ ഡി വൈ എഫ് ഐ നേതാവ് സമാന രീതിയില്‍ തട്ടിയിട്ടുണ്ടെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസന് ആരോപിച്ചു.
ഭര്‍ത്താവായ പായം പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോട് കൂടിയാണ് ഈ കൊടും തട്ടിപ്പ് ഭാര്യയും സംഘവും നടത്തിയിട്ടുള്ളത്. അത് കൊണ്ട് പായം പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കണമെന്നും ഇത്തരത്തില്‍ മരണപ്പെട്ടവരുടെ ക്ഷേമ പെന്‍ഷനുകള്‍ സംസ്ഥാന വ്യാപകമായി തന്നെ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കള്‍ തട്ടിയെടുത്തിട്ടുണ്ടോ എന്ന് സമഗ്ര അന്വേഷണം നടത്തണമെന്നും എന്‍. ഹരിദാസന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക