ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങളും’ വിജയിക്കാന്‍ പോവുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിന് എതിരായ പോരാട്ടത്തെയും കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷത്തെയും പരാമര്‍ശിച്ചായിരുന്നു ഷായുടെ പ്രതികരണം. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.യ്ക്കു നല്കിയ അഭിമുഖത്തിലാണ് ഷാ ഇങ്ങനെ പറഞ്ഞത്.
കൊറോണയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മികച്ച രീതിയില്‍ പോരാടി. എനിക്ക് രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ ജോലിയാണ്. ചില ആളുകള്‍ വക്രദൃഷ്ടികളാണ്. ശരിയായ കാര്യത്തില്‍ പോലും അവര്‍ തെറ്റ് കണ്ടെത്തും. ഇന്ത്യ കൊറോണയ്ക്കെതിരെ മികച്ച രീതിയിലാണ് പോരാടിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗവ്യാപനത്തോത് കുറവാണെന്നും അമിത് ഷാ പറഞ്ഞു.
പ്രധാമന്ത്രിയെ സറണ്ടര്‍ മോദി എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനോടും ഷാ പ്രതികരിച്ചു. ഇന്ത്യാവിരുദ്ധ പ്രചാര വേലകള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഒരു വലിയ പാര്‍ട്ടിയുടെ മുന്‍അധ്യക്ഷന്‍(രാഹുല്‍ ഗാന്ധി)പ്രതിസന്ധിഘട്ടത്തില്‍ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പുലര്‍ത്തുന്നത് വേദനാജനകമാണ്. അവരുടെ ഹാഷ്ടാഗുകള്‍ പാകിസ്താനും ചൈനയും പ്രോത്സാഹിപ്പിക്കുന്നു. ഇത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ആത്മപരിശോധനയ്ക്കുള്ള സമയമാണ്- എന്നായിരുന്നു ഷായുടെ മറുപടി.
യഥാര്‍ഥ നിയന്ത്രണ രേഖയിലെ വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ നടത്തിയ ട്വീറ്റുകളോടും ഷാ പ്രതികരിച്ചു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാണെങ്കില്‍ വരൂ. 1962 മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ചര്‍ച്ചയെ ആരും ഭയക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ സൈനികര്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍, സര്‍ക്കാര്‍ ഒരു നിലപാടെടുത്തതിന് ശേഷം സുപ്രധാനമായ ഒരു ചുവടുവെയ്ക്കുമ്പോള് പാകിസ്താനെയും ചൈനയെയും സന്തോഷിപ്പിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്. -അമിത് ഷാ പറഞ്ഞു.
ഡല്‍ഹിയിലെ കോവിഡ് കേസുകളെ കുറിച്ചും അമിത് ഷാ സംസാരിച്ചു. ജൂലൈ 31 ആകുന്നതോടെ ഡല്‍ഹിയിലെ കോവിഡ് 19 രോഗികളുടെ എണ്ണം 5.5.ലക്ഷമായി ഉയരുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവിച്ചിരുന്നു. ഭയമുണ്ടായിരുന്നു. എന്നാല്‍ നാം ആ ഘട്ടത്തിലേക്ക് പോവില്ലെന്ന് എനിക്കിപ്പോള്‍ ഉറപ്പുണ്ട്. തന്നെയുമല്ല കുറച്ചുകൂടി നല്ല അവസ്ഥയിലെത്തുകയും ചെയ്യും. കാരണം മുന്‍കരുതല്‍ നടപടികളില്‍ നാം കുറേക്കൂടി ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക