രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 22,252 പേര്‍ക്ക്. ഇന്നലെ മാത്രം 467 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതര്‍ ഏഴുലക്ഷം പിന്നിട്ടു. വിവിധ സംസ്ഥാനങ്ങളിലായി 7.19 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4.39 ലക്ഷം പേര് രോഗമുക്തി നേടി. നിലവില്‍ 2.59 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 20,160 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, പശ്ചിമ ബംഗാൾ, കർണാടക എന്നി സംസ്ഥാനങ്ങളിൽ രോഗം കൂടുതൽ തീവ്രമാകുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 5,368 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 204 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികൾ 2.11 ലക്ഷമായി. ഇതുവരെ 9,026 പേരാണ് മരിച്ചത്. 54.37ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിൽ ഇന്നലെ 3,827 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1.14 ലക്ഷമായി ഉയർന്നു. 61 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ആകെ മരണസംഖ്യ 1,571 ആയി. 46,833 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യതലസ്ഥാനത്തെ വരിഞ്ഞുമുറുക്കി കൊവിഡ്. രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെ 1,379പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ആകെ രോഗബാധിതർ 1,00,823 ആയി. ഇന്നലെ 48 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,115 ആയി. അതേസമയം, കൊവിഡ് ദുരിതം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ പശ്ചിമ ബംഗാളിൽ ഇന്നലെ 861കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 22പേർ മരിച്ചു. 22,987പേർക്കാണ് ഇതുവരെ ബംഗാളിൽ രോഗം ബാധിച്ചത്. 779 പേർ ഇതുവരെ മരിച്ചു. നിലവിൽ 6,973പേരാണ് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക