ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്ന് റിമാന്‍ഡ് റിപ്പോർട്ട്. യുഎഇയിൽ നിന്നും ഫാസിൽ എന്നയാളാണ് തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത്. കാർഗോ ബുക്ക് ചെയ്തതും ഫാസിൽ ആണെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു.
യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് എത്തിയത്. കുടുംബം അയച്ച ഭക്ഷ്യവസ്തുക്കൾ എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയത്. എന്നാൽ സ്വർണക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പിആർഒ സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്. കാർഗോ ക്ളിയറൻസിനുള്ള പണം നൽകിയത് സരിത്താണ്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നക്കും പങ്കുണ്ടെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഇവര്‍ക്കായുള്ള തിരച്ചിലിലാണ്. സ്വപ്നയെ ഐടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. റെയ്ഡ് നാല് മണിക്കൂറിലധികം നീണ്ടു. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് സിസിടിവി പരിശോധിച്ചതില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിന് പുറത്തേക്ക് സ്വപ്ന പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. ഒളിവില്‍ കഴിയുന്ന സ്വപ്നക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കസ്റ്റംസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക