കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി സഹ ചെയര്‍മാനുമായ പുഷ്പകമല്‍ ദഹല്‍ ( പ്രചണ്ഡ) പ്രധാനമന്ത്രി കെ..പി. ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരുന്ന പാര്‍ട്ടിയുടെ നിര്‍ണായക സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം അവസാനം നിമിഷം മാറ്റിവെച്ചു. ഇരുനേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം
പ്രചണ്ഡയും ഒലിയും പാര്‍ട്ടിയുടെ സഹ ചെയര്മാന്മാരാണ്. നേപ്പാളിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഒലി പാര്‍ട്ടിയിലെ സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയണമെന്നാണ് പ്രചണ്ഡ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നാണ് ഒലി നിലപാടെടുത്തിരിക്കുന്നത്.
ഇതേതുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗവുമായി മുന്നോട്ടുപോകാന്‍ ഇരുനേതാക്കളും തീരുമാനിച്ചിരുന്നു. സമാന്തര പ്രമേയം ഒലി അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട് 44 അംഗ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ 30 പേരും ഒലി രാജിവെക്കണമെന്ന പ്രചണ്ഡയുടെ ആവശ്യത്തിനൊപ്പമാണെന്നാണ് വിവരം. എന്നാല്‍ താന്‍ ഒറ്റപ്പെടുകയാണെങ്കില് പാര്‍ട്ടി പിളര്‍ത്തുമെന്ന ഭീഷണിയാണ് ഒലി ഉയര്‍ത്തുന്നത്.
കമ്യൂണിസറ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ ( യൂണിഫൈഡ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) , കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ ( മാവോയിസ്റ്റ് സെന്റര്‍) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇപ്പോഴത്തെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. തര്‍ക്കം തുടര്‍ന്നാൽ അത് പാര്‍ട്ടി പിളര്‍ന്ന് വീണ്ടും രണ്ടെണ്ണമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലെ നിലപാട് എതിരായാലും ഇല്ലെങ്കിലും പ്രമേയം 400 അംഗ കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കണം. അതില്‍ ആര്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്നതാണ് പ്രധാനം.
അതിനിടെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയത്തില്‍ ചൈന ഇടപെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ നേപ്പാളില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക