ആലപ്പുഴ∙ കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ് ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ഭർത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിനു (30) രോഗമില്ല. ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ദമ്പതികളെ ചൊവ്വാഴ്ച വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ജിതിൻ തൂങ്ങി മരിച്ച നിലയിലായിരുന്നു. ദേവിക കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും. ഇവർ നാലു മാസമായി ചെന്നിത്തല മഹാത്മ സ്കൂളിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. രണ്ട് വർഷം മുൻപ് ജിതിനോടൊപ്പം ദേവിക ദാസ് പോയതിനു കുറത്തികാട് പൊലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തിൽ താമസിക്കുകയായിരുന്നു.
പ്രായപൂർത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാർച്ച് 18ന് ചെന്നിത്തലയിൽ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു. ജിതിൻ ജോലിക്ക് എത്താത്തതിനാൽ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണു മൃതദേഹങ്ങൾ കണ്ടത്. 2 ആത്മഹത്യാ കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു.
ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റിയും പറയുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പൊലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ചെങ്ങന്നൂർ ആർഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക