കോഴിക്കോട് :സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രൻ. കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ്.
ആത്മാർഥതയുണ്ടെങ്കിൽ മന്ത്രിസഭാ യോഗം ചേർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടണം. ആ അന്വേഷണത്തിൽ സ്വന്തം ഓഫിസിനെയും ഉൾപ്പെടുത്താനുള്ള ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. സ്വപ്ന സുരേഷിനെ 2017 മുതൽ മുഖ്യമന്ത്രിക്ക് അറിയാമെന്ന ആരോപണം അദ്ദേഹം നിഷേധിക്കാത്തത് എന്താണ്. സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ് ഹൗസിലും സന്ദർശനം നടത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കണം.
ഈ രണ്ടു സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമാണോ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ വിദേശയാത്രകൾ എന്തിനായിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഈ യാത്രകളിൽ പങ്കെടുത്തുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക