ഭോപ്പാല്‍ : ഏറ്റുമുട്ടലിനിടയില്‍ ഗുണ്ടാനേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് പോലീസിനെ അഭിനന്ദിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി. ദേവേന്ദ്ര മിശ്രയെപ്പോലുളള സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ‘അസുര’നായ ദുബേയുടെ ജീവനെടുത്തത് ‘ഭഗവാന് ശിവനാ’ണെന്നാണ് ഉമാഭാരതി അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഇതുസംബന്ധിച്ച് മൂന്നുകാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തതയുണ്ടെന്ന് ഉമാഭാരതി പറഞ്ഞു. ഉജ്ജെയിനിലേക്ക് എങ്ങനെയാണ് ദുബെ എത്തിയത്? ഉജ്ജെയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ എത്രനാള്‍ ദുബെ താമസിച്ചു? സിസിടിവി ദൃശ്യങ്ങളില്‍ നിന്ന എളുപ്പത്തില്‍ തിരിച്ചറിയാമായിരുന്ന ദുബെയെ തിരിച്ചറിയാന്‍ താമസിച്ചത് എന്തുകൊണ്ടാണ്? തുടങ്ങിയ മൂന്നുകാര്യങ്ങളിലാണ് അവര്‍ സംശയം പ്രകടിപ്പിച്ചത്.
ഉത്തര്‍പ്രദേശില്‍ എട്ടുപോലീസുകാരെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതിയായ ദുബെയെ ഉജ്ജെയിനില്‍ വെച്ച് വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഉജ്ജെയിനില്‍ നിന്ന് ദുബെയും കൊണ്ട് ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം കാണ്‍പുരില്‍ വെച്ച് മറിഞ്ഞു. കാര്‍ മറിഞ്ഞതിനു പിന്നാലെ, പരിക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചതായി കാണ്‍പുര്‍ വെസ്റ്റ് എസ്.പി. മാധ്യമങ്ങളോടു പറഞ്ഞു. പോലീസ് ദുബെയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനിടെ ഇയാള്‍ പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ വികാസിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക