കാൻപൂർ : കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് എൻകൗണ്ടറിൽ വധിച്ച സംഭവത്തിൽ ദുരൂഹത ഉയരുന്നു. സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതിനു പിന്നാലെ വികാസ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എൻകൗണ്ടർ നടത്തിയതെന്നാണു പൊലീസ് പറഞ്ഞത്. വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാർ വെള്ളിയാഴ്ച രാവിലെ മറിഞ്ഞെന്നും ദുബെയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റെന്നുമാണു പറയുന്നത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനില്‍നിന്ന് തോക്ക് തട്ടിയെടുത്ത ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ വികാസ് ദുബെയെ പൊലീസ് വളഞ്ഞു കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ വെടിയുതിർത്തു. ഇതേ തുടർന്നാണു തിരിച്ചു വെടിയുതിർത്തതെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ വികാസ് കൊല്ലപ്പെടുന്നതിനു കുറച്ചു സമയം മുൻപു ചിത്രീകരിച്ച ദൃശ്യങ്ങളാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയങ്ങൾ ഉയർത്തുന്നത്. പുലർച്ചെ നാല് മണിക്ക് മൂന്ന് കാറുകൾ ടോൾ ബൂത്ത് കടക്കുന്ന ദൃശ്യമാണ് ആദ്യത്തേത്. ഈ സമയത്ത് വാഹനാപകടം ഉണ്ടായി മറിഞ്ഞ കാറിൽ അല്ല വികാസ് സഞ്ചരിച്ചിരുന്നത്. മറ്റൊരു കാറിലായിരുന്നു കൊടുംകുറ്റവാളി ഉണ്ടായിരുന്നതെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാർ മാറ്റത്തെക്കുറിച്ചുള്ള ഈ സംശയം മാധ്യമങ്ങള്‍ ഉന്നയിച്ചെങ്കിലും പൊലീസ് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. പുലർച്ചെ 6.30ന് എടുത്ത വിഡിയോയാണു മറ്റൊന്ന്. എൻകൗണ്ടർ നടക്കുന്നതിന് അരമണിക്കൂർ മുൻപാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. വികാസ് ദുബെയെ കൊണ്ടുപോയിരുന്ന വാഹനത്തിന് അകമ്പടിയുണ്ടായിരുന്ന വാഹനങ്ങളിലെ ഉദ്യോഗസ്ഥർ തൊട്ടുപിന്നിലുണ്ടായ മാധ്യമങ്ങളുടെ വാഹനങ്ങളെ തടയുന്ന വിഡിയോയാണ് ഇത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ വിഡിയോ പുറത്തുവിട്ടത്.
എന്‍കൗണ്ടറിൽ നിരവധി പേരാണു സംശയങ്ങൾ ഉന്നയിച്ചു രംഗത്തുവരുന്നത്. വികാസ് ദുബെയ്ക്കു സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ചിലർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അടുത്ത കാലത്തു നടന്ന എൻകൗണ്ടർ സംഭവങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നും ഹർജിയില്‍ ആവശ്യമുണ്ട്. സംഭവ സ്ഥലത്തുവച്ചു വെടിയൊച്ചകൾ കേട്ടതായി ചില പ്രദേശവാസികൾ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് ഇവരെ നീക്കി.
വെടിവയ്പിന്റെ ശബ്ദമാണു ഞങ്ങൾ കേട്ടത്. എന്താണെന്നു നോക്കാൻ വന്നപ്പോൾ പൊലീസ് തടയുകയായിരുന്നു. ഞങ്ങൾ വീട്ടിലേക്കു പോകുകയായിരുന്നു– എൻകൗണ്ടർ നടന്ന സ്ഥലത്തിന് സമീപത്തു കൂടെ കടന്നു പോകുകയായിരുന്ന ആഷിഷ് പാസ്വാൻ എഎൻഐയോടു പറഞ്ഞു. കാൻപുരിലേക്കു പോകുന്നതിനിടെയാണ് വികാസ് ദുബെ സഞ്ചരിച്ച കാർ മറിയുന്നതും എൻകൗണ്ടറിൽ കൊല്ലപ്പെടുന്നതും. എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു വികാസ് ദുബെ. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽവച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക