താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിന് ഗൃഹനാഥനെയും ഗൃഹനാഥയെയും നഷ്ടമായി. സംഭവം ഇരട്ടക്കൊലപാതകമായി മാറുമ്പോൾ പൊലീസിനു നഷ്ടം ഏക ദൃക്സാക്ഷിയെ. കേസിലെ പ്രതിയും മരിച്ച ദമ്പതികളുടെ മുൻ അയൽവാസിയുമായ പാറപ്പാടം മാലിപ്പറമ്പിൽ മുഹമ്മദ് ബിലാൽ (23) ഇതോടെ ഇരട്ടക്കൊലക്കേസിലെ പ്രതിയാകും.
ജൂൺ ഒന്നിനു നടന്ന ആക്രമണക്കേസിൽ കുറ്റപത്രം തയാറാക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. കേസിൽ ശക്തമായ തെളിവാകേണ്ടത് സാലിയുടെ മൊഴിയായിരുന്നു. ആശുപത്രിയിൽ കഴിഞ്ഞിരുന്ന സാലിയുടെ മൊഴി എടുക്കാൻ പൊലീസ് പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇനി സിസിടിവി ദൃശ്യങ്ങൾ, പരിസരവാസികളുടെ മൊഴി എന്നിവ തെളിവാകുമെന്നു പൊലീസ് പറഞ്ഞു. തലയ്ക്കേറ്റ അടി മൂലമാണ് ഷീബയുടെ (55) മരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ടീപ്പോയിയുടെ കാലു കൊണ്ട് തലയ്ക്ക് അടിയേറ്റതിനാൽ അതീവ ഗുരതരാവസ്ഥയിലായിരുന്നു സാലി. സാലിയുടെയും ഷീബയുടെയും ശരീരത്തിൽ വൈദ്യുതി ബന്ധമുള്ള വയർ കെട്ടിവച്ച നിലയിലും കണ്ടെത്തിയിരുന്നു. കൃത്യം നടന്ന് 72 മണിക്കൂറിനുള്ളിൽ പ്രതി ബിലാലിനെ പിടിക്കാൻ പൊലീസിനു കഴിഞ്ഞിരുന്നു. അന്വേഷണ മികവിന് പൊലീസ് സംഘത്തിനു പുരസ്കാരം ലഭിച്ചിരുന്നു. ബിലാൽ റിമാൻഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക